
കാസർകോട്: വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കാസർകോട് കാഞ്ഞങ്ങാട്ടെ യു.ബി.എം.സി. സ്കൂളിന്റെ മതിൽ ഉച്ചയ്ക്ക് രണ്ടരയോടെ റോഡിലേക്ക് ഇടിഞ്ഞുവീണു. സംഭവസമയത്ത് സ്കൂൾ പരിസരത്തോ സമീപത്തോ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. നേരത്തെ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ബലപ്പെടുത്തിയ മതിലാണ് കനത്ത മഴയെ തുടർന്ന് തകർന്നുവീണത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, തൃശൂർ കൊടുങ്ങല്ലൂരിൽ കനത്ത മഴയ്ക്കിടെ മരം കടപുഴകി വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലത്തിൽ മണികണ്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം–പടിഞ്ഞാറേ വെമ്പല്ലൂർ റോഡിലെ പോഴങ്കാവിൽ വെച്ചായിരുന്നു അപകടം. പാലക്കാട് ചെർപ്പുളശ്ശേരി ഭാഗത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ ബൈക്ക് യാത്രികന് പരിക്കേറ്റു. മഴയിൽ നനഞ്ഞ റോഡിലെ വഴുക്കലാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടൊപ്പം പല ഭാഗങ്ങളിലും മണ്ണിടിച്ചിലും മരങ്ങൾ കടപുഴകി വീഴുന്നതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുമൂലം നിരവധി റോഡുകളിൽ ഗതാഗത തടസം നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്
Whatsapp Group 1 | Whatsapp Group 2 |Telegram Group







