മോന്‍സണ്‍ പറഞ്ഞത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങൾ; ആനക്കൊമ്പടക്കം വീട്ടിലുണ്ടെന്ന് പറഞ്ഞിട്ട് എന്തുകൊണ്ട് പരിശോധിച്ചില്ല; മോന്‍സന് പൊലീസ് സംരക്ഷണം ഒരുക്കിയത് ഏത് സാഹചര്യത്തിൽ; പുരാവസ്തു തട്ടിപ്പ് കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Spread the love

സ്വന്തം ലേഖിക

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പൊലീസിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി.

തട്ടിപ്പുകാരനായ മോന്‍സണ്‍ മാവുങ്കലിന് ഏത് സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നല്‍കിയതെന്ന് ഡിജിപി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു. ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് മോന്‍സണ്‍ പറഞ്ഞിരുന്നതെന്നും ഇതെല്ലാം പരിശോധിക്കാന്‍ എന്തുകൊണ്ട് പൊലീസ് തയ്യാറായില്ലെന്നും ഹൈക്കോടതി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവറായിരുന്ന അജിത്, തനിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പൊലീസിനെതിരേ ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. ജനങ്ങള്‍ ചിരിക്കുകയാണെന്ന് പറഞ്ഞ കോടതി പൊലീസ് നടപടികളെ വിമര്‍ശിച്ചു.

ഏത് സാഹചര്യത്തിലാണ് മോന്‍സണിന്റെ വീടിന് പുറത്ത് പൊലീസ് സംരക്ഷണം ഒരുക്കിയത്. വിലപിടിപ്പുള്ള വസ്തുക്കള്‍ അകത്തുണ്ടെന്നാണ് മോന്‍സണ്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ അതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നു.

ആനക്കൊമ്പടക്കം വീട്ടിലുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇതിലെ യാഥാര്‍ഥ്യം കണ്ടെത്താനോ ഇതുസംബന്ധിച്ച്‌ പരിശോധന നടത്താനോ എന്തുകൊണ്ട് പൊലീസ് തയ്യാറായില്ലെന്നും പൊലീസും ഇന്റലിജന്‍സും എവിടെയായിരുന്നു എന്നും കോടതി ചോദിച്ചു.

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ട് ജനം പൊട്ടിച്ചിരിക്കുകയാണ്. മോന്‍സന്റെ വീടിന് മുന്നില്‍ പൊലീസിനെ കാണുമ്പോള്‍ സാധാരണ ജനങ്ങള്‍ എന്താണ് കരുതേണ്ടത്. പൊതുസമൂഹം എന്താണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്.
അയാളുടെ വിശ്വാസ്യത കൂട്ടാനുള്ള ശ്രമമല്ലേ ഇതിലൂടെ നടന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ചേര്‍ത്തല സിഐ ആയിരുന്ന പി.ശ്രീകുമാര്‍ മാത്രമല്ല, എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഈ വിഷയത്തില്‍ ആരോപണവിധേയരാണെന്നും അവരെല്ലാം സര്‍വീസില്‍ തുടരുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു.

അജിത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നേരത്തെ പൊലീസ് സംരക്ഷണം അനുവദിച്ചിരുന്നു. ഈ ഹര്‍ജിയില്‍ പിന്നീട് സംസ്ഥാന പൊലീസ് മേധാവിയെ കൂടി കക്ഷി ചേര്‍ക്കുകയായിരുന്നു.

ഇക്കാര്യങ്ങളില്‍ ഒക്ടോബര്‍ 26-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.