
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തില്‍ നീതി തേടി ദളിത് സംഘടനകള്‍ നടത്തിയ ഹർത്താല്‍ നേരിടുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്.
പ്രതിഷേധ സാധ്യതകള്‍ മുൻകൂട്ടി കണ്ട് മതിയായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
52 ദളിത് സംഘടനകളും ആക്ഷൻ കൗണ്‍സിലും ചേർന്ന് ദിവസങ്ങള്‍ക്ക് മുൻപേ പ്രഖ്യാപിച്ച ഹർത്താലായിരുന്നിട്ടും ഇത് വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു. ബസുകള്‍ തടയുന്നതും കടകള്‍ അടപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള സമരമുറകളെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് മുൻകൂട്ടി റിപ്പോർട്ട് നല്‍കിയില്ല.
ഹർത്താല്‍ അനുകൂലികള്‍ തെരുവിലിറങ്ങിയപ്പോള്‍ അവരെ നേരിടാൻ പലയിടത്തും മതിയായ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. ക്രമസമാധാന പാലനത്തിനായുള്ള മുൻകരുതല്‍ നിർദ്ദേശങ്ങള്‍ നല്‍കുന്നതിലും വീഴ്ചയുണ്ടായി. തിരുവനന്തപുരത്ത് ദേശീയപാത മണിക്കൂറുകളോളം തടഞ്ഞത് പോലീസിനും സ്പെഷ്യല്‍ ബ്രാഞ്ചിനും ഉണ്ടായ വലിയ വീഴ്ചയായാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കല്‍ കോളേജ്, ആർ.സി.സി എന്നിവിടങ്ങളിലേക്ക് പോകേണ്ടിയിരുന്ന രോഗികളും വി.ഐ.ടി എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ നൂറുകണക്കിന് വിദ്യാർത്ഥികളും വഴിയില്‍ കുടുങ്ങി. ദേശീയപാത തടയുമെന്ന കാര്യത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ നിന്ന് ഫീല്‍ഡ് റിപ്പോർട്ടുകള്‍ ലഭിച്ചില്ല. ഡി.എച്ച്.ആർ.എം അടക്കമുള്ള സംഘടനകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.







