
റിയാദ്: ആഗോള മുസ്ലിം സമൂഹത്തിന്‍റെ പുണ്യനഗരിയില്‍ വിശുദ്ധ ഹജ്ജ് കർമ്മങ്ങള്‍ക്ക് ഔപചാരികമായ തുടക്കമായി.
മധ്യപൂർവേഷ്യയിലെ അശാന്തമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലും, 162 രാജ്യങ്ങളില്‍ നിന്നുള്ള 18 ലക്ഷത്തോളം തീർത്ഥാടകരാണ് ഇത്തവണ പങ്കെടുക്കുന്നത്.
ഇതില്‍ ഇന്ത്യയില്‍ നിന്ന് 1,75,000 പേരും കേരളത്തില്‍ നിന്ന് 18,000 പേരും ഉള്‍പ്പെടുന്നു.
ഹജ്ജിന്‍റെ ആദ്യ ദിനമായ തിങ്കളാഴ്ച (തർവിയത്ത് നാളില്‍), ‘ലബൈക്’ മന്ത്രധ്വനികളോടെ ലക്ഷക്കണക്കിന് വിശ്വാസികള്‍ മിനയിലെ തമ്പുകളിലേക്ക് ഒഴുകിയെത്തി. ഇതോടെ മക്കയുടെ ഈ താഴ്‌വര ലോകത്തിലെ ഏറ്റവും വലിയ സീസണല്‍ നഗരമായി മാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കയില്‍ താമസിച്ചിരുന്ന തീർത്ഥാടകർ ഞായറാഴ്ച വൈകിട്ട് മുതല്‍ മിന ലക്ഷ്യമാക്കി നീങ്ങുകയും തിങ്കളാഴ്ച ഉച്ചയോടെ ഭൂരിഭാഗം പേരും എത്തിച്ചേരുകയും ചെയ്തു. പുണ്യയാത്രയ്ക്കുള്ള സജ്ജീകരണം എന്നർത്ഥമുള്ള ‘യൗമുത്തർവിയ’ എന്ന ഈ ആദ്യദിനത്തില്‍ പ്രത്യേക കർമങ്ങളൊന്നുമില്ലെങ്കിലും, പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് മുന്നോടിയായി അഞ്ചു നേരത്തെ നമസ്കാരങ്ങളോടെ തീർത്ഥാടകർ പ്രാർത്ഥനകളില്‍ മുഴുകുന്നു.
ദുല്‍ഹജ്ജ് 13 വരെ നാലു ദിവസത്തോളം തീർത്ഥാടകരുടെ താമസം മിനായിലായിരിക്കും.







