
ഗുവാഹാട്ടി: കാർ വ്യാപാരിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും പൊലീസ് പിടിയിൽ.
പൂണെ സ്വദേശിയായ സന്ദീപ് സുരേഷ് കാംബ്ലി(42) ഹോട്ടല്‍മുറിയില്‍ കൊലപ്പെടുത്തിയ കേസിലാണ് അഞ്ജലി ഷാ(25) കാമുകനായ രാകേഷ് ഷാ(27) എന്നിവരെ പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം വിമാനമാർഗം കൊല്‍ക്കത്തയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയിലാണ് പ്രതികൾ അറസ്റ്റിലായത്.
ത്രികോണ പ്രണയവും ഇതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. പൂണെയില്‍ കാർ ഡീലറായ സന്ദീപ് സുരേഷും കൊല്‍ക്കത്ത വിമാനത്താവളത്തിലെ റസ്റ്ററന്റ് ജീവനക്കാരിയായ അഞ്ജലിയും ഒരുവർഷം മുമ്പാണ് സൗഹൃദത്തിലാകുന്നത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍വച്ചുള്ള ഇരുവരുടെയും പരിചയം പിന്നീട് അടുപ്പമായി വളരുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സന്ദീപുമായി അടുപ്പത്തിലാകുന്നതിന് മുൻപ് തന്നെ രാകേഷ് ഷായുമായി അഞ്ജലി പ്രണയത്തിലായിരുന്നു. അഞ്ജലിയെ വിവാഹം കഴിക്കാനായി രാകേഷ് നിർബന്ധം പിടിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അഞ്ജലി സന്ദീപുമായും അടുത്തത്.
രാകേഷ് വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് സന്ദീപിനെക്കുറിച്ച് അഞ്ജലി വെളിപ്പെടുത്തിയത്. സന്ദീപിന്റെ കൈവശം അഞ്ജലിക്കൊപ്പമുള്ള സ്വകാര്യചിത്രങ്ങളും ഉണ്ടായിരുന്നു. ഇതോടെ സന്ദീപിനെ നേരിട്ടുകണ്ട് ചിത്രങ്ങള്‍ നീക്കംചെയ്യാനായിരുന്നു പ്രതികളുടെ ശ്രമം.
ആദ്യം കൊല്‍ക്കത്ത വിമാനത്താവളത്തില്‍വച്ച് സന്ദീപിനെ കാണാനായിരുന്നു തീരുമാനം. എന്നാല്‍, സന്ദീപ് കൂടിക്കാഴ്ച ഗുവാഹാട്ടി വിമാനത്താവളത്തിലേക്ക് മാറ്റി. ഗുവാഹാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇയാള്‍ മുറിയും ബുക്ക് ചെയ്തു.
കൊല്‍ക്കത്തയില്‍ നിന്ന് അഞ്ജലിയും രാകേഷും ഒരുമിച്ചാണ് ഗുവാഹാട്ടിയില്‍ എത്തിയതെങ്കിലും പിന്നീട് ഇരുവരും രണ്ടുവഴിക്ക് തിരിഞ്ഞു. അഞ്ജലി നഗരത്തിലെത്തി സന്ദീപിനൊപ്പം ചേർന്നതിന് പിന്നാലെ രാകേഷ് സന്ദീപ് താമസിക്കുന്ന അതേ ഹോട്ടലില്‍ മറ്റൊരു മുറിയെടുത്തു. തുടർന്ന് സന്ദീപും അഞ്ജലിയും ഹോട്ടല്‍മുറിയില്‍ എത്തിയതിന് പിന്നാലെ രാകേഷും ഇവിടേക്കെത്തി.
എന്നാല്‍, രാകേഷ് മുറിയിലെത്തിയത് സന്ദീപിനെ ചൊടിപ്പിച്ചു. ഇരുവരും തമ്മില്‍ അടിപിടിയുണ്ടായി. ഇതിനിടെയാണ് സന്ദീപ് സുരേഷ് പരിക്കേറ്റ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു.







