ഭർത്താവ് ഉപേക്ഷിച്ച് പോയി: ആർഭാട ജീവിതത്തിന് പണം കണ്ടെത്താൻ യുവാക്കളെ തേൻ കെണിയിൽ കുടുക്കും; സഹായത്തിന് ഗുണ്ടാ സംഘങ്ങളും; ജാസ്മിനും ഗുണ്ടകളും ചേർന്ന് കൊള്ളയടിച്ചത് ലക്ഷങ്ങൾ

ഭർത്താവ് ഉപേക്ഷിച്ച് പോയി: ആർഭാട ജീവിതത്തിന് പണം കണ്ടെത്താൻ യുവാക്കളെ തേൻ കെണിയിൽ കുടുക്കും; സഹായത്തിന് ഗുണ്ടാ സംഘങ്ങളും; ജാസ്മിനും ഗുണ്ടകളും ചേർന്ന് കൊള്ളയടിച്ചത് ലക്ഷങ്ങൾ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ഭർത്താവ് ഉപേക്ഷിച്ച് പോയതിനെ തുടർന്ന് ആർഭാട ജീവിതത്തിന് പണം കണ്ടെത്താൻ ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെ ജാസ്മിൻ കണ്ടെത്തിയത് ഹണി ട്രാപ്പ് എന്ന വഴി. തേന്‍കെണിയില്‍ വീഴ്ത്തി ആള്‍ക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതിയടക്കമുള്ള നാലംഗസംഘത്തെ കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. വക്കം പാട്ടപുരയിടം വീട്ടില്‍ ജാസ്മിന്‍(30), വക്കം മേത്തരുവിളാകം വീട്ടില്‍ സിയാദ്(20), വക്കം ചക്കന്‍വിള വീട്ടില്‍ നസീംഷാ(22), വക്കം എസ്‌എസ് മന്‍സിലില്‍ ഷിബിന്‍(21) എന്നിവരെയാണു ആറ്റിങ്ങല്‍ ഡിവൈെസ്പി വിദ്യാധരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പിടികൂടിയത്.

ആളുകളെ ഫോണിലൂടെയും നേരിട്ടും പരിചയപ്പെടുകയും സൗഹൃദം നടിച്ചു വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി നഗ്നചിത്രം വിഡിയോയില്‍ പകര്‍ത്തിയശേഷം വാട്സ്‌ആപ് അടക്കം സോഷ്യല്‍ മീഡിയാകളില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞു പണം കൈക്കലാക്കുകയുമായിരുന്നു നാലംഗസംഘത്തിന്റെ രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴങ്ങിയില്ലെങ്കില്‍ പ്രതികളായ യുവാക്കളെ ഉപയോഗിച്ചു കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തും. കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ ആലംകോട് സ്വദേശി പൗള്‍ട്രിഫാം ഉടമയായ മധ്യവയസ്‌കനെ ഇറച്ചിവാങ്ങാനെന്ന ഭാവേന ഒന്നാം പ്രതിയായ യുവതി ഫാമില്‍ചെന്നു പരിചയപ്പെട്ടു.തുടര്‍ന്നു മണനാക്കിലാണു താമസിക്കുന്നതെന്നും വീട്ടില്‍ കാറ് വില്‍പ്പനയ്ക്കായി കിടക്കുന്നതായും അറിയിച്ചു വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഈ സമയം യുവാക്കളായ മൂന്ന് പേര്‍ മധ്യവയസ്‌കനെ കത്തികാട്ടി ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി വീഡിയോ റെക്കോര്‍ഡ് ചെയ്തു.

കൂടാതെ പൗള്‍ട്രിഫാം ഉടമയുടെ കൈയ്യിലുണ്ടായിരുന്ന 17,000 രൂപയും കഴുത്തിലണിഞ്ഞിരുന്ന മൂന്നുപവന്റെ സ്വര്‍ണമാലയും ജാസ്മിന്‍ ഊരിയെടുത്തു.തുടര്‍ന്നു രണ്ടുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. വൈകുന്നേരത്തോടെ പണമെത്തിക്കാം എന്നറിയിച്ചു പുറത്തിറങ്ങിയ പൗള്‍ട്രിഫാം ഉടമ കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവങ്ങള്‍ പൊലീസിനോടു പറയുകയായിരുന്നു. മണനാക്കില്‍ വീടുവാടകയ്‌ക്കെടുത്തു ഒറ്റയ്ക്കു താമസിച്ചുവന്നിരുന്ന ജാസ്മിന്‍ ഭര്‍ത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയാണെന്നും പൊലീസ് പറഞ്ഞു. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.