സർക്കാർ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയം മാറ്റി : ഇനി മുതൽ ഒന്നേകാൽ മുതൽ രണ്ട് മണി വരെ

സർക്കാർ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയം മാറ്റി : ഇനി മുതൽ ഒന്നേകാൽ മുതൽ രണ്ട് മണി വരെ

സ്വന്തം ലേഖിക

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയം 15 മിനിറ്റ് കുറച്ചു. സെക്രട്ടേറിയറ്റിലും അഞ്ചു നഗരങ്ങളിലെ ഓഫീസുകളിലുമുള്ള പ്രവൃത്തി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സാധാരണ ഉച്ചഭക്ഷണ ഇടവേള ഒന്നുമുതൽ രണ്ടുവരെ ഒരു മണിക്കൂറായിരുന്നു. ഇനിയത് 15 മിനിറ്റ് വൈകി 1.15-നാണ് ആരംഭിക്കുക.

സാധാരണ സർക്കാർ ഓഫീസുകളിലെ പ്രവൃത്തി സമയം 10 മുതൽ അഞ്ചു വരെയാണെങ്കിലും സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് നഗരപരിധികളിലെ ഓഫീസുകളുടെ സമയം 10.15 മുതൽ 5.15 വരെയായിരിക്കും. ചില പ്രത്യക തസ്തികകൾക്കു പഴയ വ്യവസ്ഥയാണു ബാധകം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവൃത്തി സമയം സംബന്ധിച്ച് നേരത്തേ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും സെക്രട്ടേറിയറ്റ് ഒഴികെ മറ്റെല്ലാ സർക്കാർ ഓഫീസുകളിലും സമയം 10 മുതൽ അഞ്ചു വരെയാണ് അതിൽ നിർദേശിച്ചിരുന്നത്. സെക്രട്ടേറിയറ്റിൽ 10.15 മുതൽ 5.15 വരെയായിരുന്നു സമയം പറഞ്ഞിരുന്നത്. ഇത്തരത്തിൽ വ്യത്യസ്ത നിർദേശം നിലനിൽക്കുന്നതു പരിഹരിക്കണമെന്നാവശ്യപ്പെട്ടു പരാതികളും നിവേദനങ്ങളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പുതുക്കിയ ഉത്തരവ്.

സർക്കാർ ഓഫീസുകൾക്ക് ‘മാന്വൽ ഓഫ് ഓഫീസ് പ്രൊസീജിയറും’ സെക്രട്ടേറിയറ്റിന് ‘കേരളാ സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലും’ അനുസരിച്ചുള്ള സമയക്രമമാണു പാലിക്കുന്നത്. എന്നാൽ ചില ജില്ലകളിലെ നഗര പ്രദേശങ്ങളിലുള്ള ഓഫീസുകളുടെ സമയക്രമത്തിൽ പ്രദേശങ്ങളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് അനുവദിച്ച ഇളവ് തുടരേണ്ടതുണ്ടെന്ന് ഉത്തരവിൽ പറയുന്നു.