വീണ്ടും വീണ്ടും അറസ്റ്റ്: സ്വര്‍ണക്കടത്ത് കേസിൽ മലപ്പുറത്തു നിന്ന് വ്യവസായ പ്രമുഖന്‍ കൂടി പിടിയിലായതായി സൂചന: വിവരങ്ങൾ വെളിപ്പെടുത്താതെ അന്വേഷണ സംഘം
സ്വന്തം ലേഖകൻ
മലപ്പുറം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തു നിന്ന് വ്യവസായ പ്രമുഖനെ കസ്റ്റഡിയിലെടുത്തതായി റിപ്പോട്ട്. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു. മലപ്പുറത്തെ പ്രമുഖ വ്യവസായിയെയാണ് എന്‍ഐഎ പിടികൂടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് സൂചന. നിലവില്‍ കേസുമായി ബന്ധപ്പെട്ട് നാല് പേര്‍ പിടിയിലായി.
മലപ്പുറത്തു നിന്ന് ആരെയാണ് പിടികൂടിയതെന്ന് കസ്റ്റംസോ എന്‍ഐഎയോ വെളിപ്പെടുത്തിയിട്ടില്ല. കേസിലെ ഒന്നാം പ്രതി സരിത് ഇപ്പോള്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലുണ്ട്. സരിത്തിനെ ചോദ്യം ചെയ്യാനാണ് ഇന്നലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചത്. മലപ്പുറത്തു നിന്ന് പിടികൂടിയ ആളെ സരിത്തിനൊപ്പം ചാേദ്യം ചെയ്യുമെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, നയതന്ത്ര ബാഗേജ് വഴി അനധികൃതമായി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഇന്നു കൊച്ചിയിലെത്തിക്കും. ഇന്നലെ രാത്രിയാണ് ഇരുവരെയും ബെംഗളൂരുവില്‍ നിന്നു പിടികൂടിയത്. ഡൊംലൂരിലെ എന്‍ഐഎ ഓഫീസില്‍വച്ച് ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തു. സ്വപ്‌നയെയും സന്ദീപിനെയും ഇന്നു കൊച്ചിയിലെത്തിക്കും. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം കൊച്ചിയിലെത്തിക്കണോ കൊച്ചിയിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കാണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബംഗലൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപാര്‍ട്‌മെന്റ് ഹോട്ടലില്‍ താമസിക്കുകയായിരുന്നു സ്വപ്‌ന.
ഭര്‍ത്താവും മക്കളും സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇവിടെ നിന്നാണ് സ്വപ്‌നയെ എന്‍ഐഎ പിടികൂടുന്നത്. രണ്ട് ദിവസം മുമ്പാണ് സ്വപ്‌ന കൊച്ചിയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തുന്നത്. മെെസൂരിലെ മറ്റൊരു ഹോട്ടലില്‍ നിന്നാണ് സന്ദീപ് നായരെ പിടികൂടുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് സ്വപ്‌ന. സന്ദീപ് നായര്‍ നാലാം പ്രതിയാണ്.
വെള്ളിയാഴ്‌ചയാണ് എന്‍ഐഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് കേസില്‍ അന്വേഷണം ആരംഭിച്ചത്. സ്വര്‍ണക്കടത്ത് നടന്ന് ഏഴാം ദിവസമാണ് സ്വപ്‌ന പിടിയിലാകുന്നത്. പ്രതികളെ പിടികൂടാന്‍ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ കൊച്ചി പൊലീസ് കമ്മിഷണര്‍ക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്‌നയെ കസ്റ്റഡിയിലെടുത്ത വാര്‍ത്ത പുറത്തുവന്നത്. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് ഇവരെ പിടികൂടാൻ സഹായിച്ചത്.