
പോലീസിനെ ആക്രമിച്ച കേസിൽ പ്രതിക്കെതിരെ സാക്ഷിപറഞ്ഞതിൻ്റെ വൈരാഗ്യം; കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു; പെരുമ്പായിക്കാട് സ്വദേശികൾ അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: ഗാന്ധിനഗറിൽ യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പായിക്കാട് പുല്ലരിക്കുന്ന് ഭാഗത്ത് പുത്തൻപറമ്പിൽ ബഷീർ മകൻ ഫൈസൽ (29), പെരുമ്പായിക്കാട് പുല്ലരിക്കുന്ന് ഭാഗത്ത് ചെറിയ മഠത്തിൽ വീട്ടിൽ ബെന്നി ഡേവിഡ് മകൻ അഖിൽ ബി ഡേവിഡ് (25) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ന്യൂ ഇയർ ആഘോഷത്തിനിടെ പോലീസിനെ ആക്രമിച്ച കേസിൽ പ്രതിക്കെതിരെ സാക്ഷിപറഞ്ഞ യുവാവിനെയാണ് ഇവർ കഴിഞ്ഞദിവസം കരിയംപാടം ഭാഗത്ത് വച്ച് സംഘം ചേർന്ന് ആക്രമിച്ചത്.
അക്രമികളില്‍ ഒരാളായ ജിജോയുടെ സഹോദരനായ ജിയോക്കെതിരെ അന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ജിയോയ്ക്ക് എതിരെ സാക്ഷി പറഞ്ഞതിനുള്ള വിരോധം മൂലമാണ് ജിജോയും കൂട്ടരും ചേർന്ന് കഴിഞ്ഞ ദിവസം യുവാവിനെ ആക്രമിച്ചത്.
തുടർന്ന് ഇവർ ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അഖിലിനെയും ഫൈസലിനെയും പിടികൂടുകയുമായിരുന്നു.
ജിജോയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ മാരായ പ്രദീപ് ലാൽ, ബസന്ത് ഓ.ആർ, സി.പി.ഓ മാരായ ശശികുമാർ, ശ്രീകാന്ത്, ജോജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.