ജില്ലയിൽ വൻ കഞ്ചാവ് വേട്ട: കല്ലട ബസിൽ കടത്തിക്കൊണ്ടു വന്ന പത്തുകിലോ കഞ്ചാവുമായി കോടിമതയിൽ സേലം സ്വദേശി പിടിയിൽ; പിടികൂടിയത് എക്‌സൈസിന്റെ രഹസ്യ ഓപ്പറേഷനെ തുടർന്ന്

ജില്ലയിൽ വൻ കഞ്ചാവ് വേട്ട: കല്ലട ബസിൽ കടത്തിക്കൊണ്ടു വന്ന പത്തുകിലോ കഞ്ചാവുമായി കോടിമതയിൽ സേലം സ്വദേശി പിടിയിൽ; പിടികൂടിയത് എക്‌സൈസിന്റെ രഹസ്യ ഓപ്പറേഷനെ തുടർന്ന്

Spread the love

എ.കെ ശ്രീകുമാർ

കോട്ടയം: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. അന്തർ സംസ്ഥാന സ്വകാര്യ സർവീസ് നടത്തുന്ന കല്ലട ബസിൽ കടത്തിക്കൊണ്ടു വന്ന പത്തു കിലോ കഞ്ചാവുമായി തമിഴ്‌നാട് സേലം സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. തമിഴ്‌നാട് സേലം സുരമംഗലം ഒന്നാം സ്ട്രീറ്റിൽ മാണികവസാഗർ എസ്.ഡി കോപ്ലക്‌സിൽ സർദാറിന്റെ മകൻ ശങ്കർ ഗണേഷിനെയാണ് (44) എക്‌സൈസിന്റെ സംയുക്ത പരിശോധനാ സംഘം പിടികൂടിയത്. ഞായറാഴ്ച രാവിലെ ആറരയോടെ എം.സി റോഡിൽ കോടിമത പാലത്തിനു സമീപം, സ്വകാര്യ ബസുകൾ യാത്രക്കാരെ കയറ്റുന്ന സ്ഥലത്തു നിന്നാണ് ശങ്കർ ഗണേഷിനെ എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡും, ഇന്റലിജൻസ് വിഭാഗവും, സ്‌പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ തോതിൽ കഞ്ചാവ് പിടിച്ചെടുത്തത്.

തമിഴ്‌നാട്ടിൽ നിന്നും ശങ്കർ ഗണേഷിന്റെ നേതൃത്വത്തിൽ ജില്ലയിൽ വിതരണം ചെയ്യുന്നതിനായി കഞ്ചാവ് എത്തിക്കുന്നായി എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് എക്‌സൈസ് സംഘം ദിവസങ്ങളായി നിരീക്ഷണം നടത്തി വരികയായിരുന്നു. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് യുവാക്കളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് വൻ തുകയുടെ കഞ്ചാവ് ജില്ലയിലേയ്ക്കു എത്തിക്കുന്നതായി സൂചന ലഭിച്ചത്. തുടർന്നാണ്, ഇവർ ദിവസങ്ങളായി നിരീക്ഷണം നടത്തി വന്നത്. രാവിലെ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ശങ്കറിനെ എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.രാജേഷ്, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.വി ദിവാകരൻ, എക്‌സൈസ് ഇന്റലിജൻസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ എൻ.വി സന്തോഷ്, എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസർ ഫിലിപ്പ് തോമസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ഗിരീഷ് കുമാർ, കെ.എൻ സുരേഷ്‌കുമാർ, എം.അസീസ്, മറ്റു സ്‌ക്വാഡുകളിലും അംഗങ്ങളും പ്രിവന്റീവ് ഓഫിസർമാരുമായ സി.ആർ രമേശ്, ടി.അജിത്ത്, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ.എൻ അജിത്കുമാർ, പി.പി പ്രസാദ്, ആർ.എസ് നിധിൻ, ഡ്രൈവർ മനീഷ്‌കുമാർ എന്നിവർ ചേർന്ന് പ്രതിയെ വളഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു കിലോ വീതമുള്ള അഞ്ചു പൊതികളിലാക്കിയാണ് പ്രതി കഞ്ചാവ് എത്തിച്ചിരുന്നത്. ബാഗിനുള്ളിൽ കഞ്ചാവ് പൊതികളാക്കി വച്ച ശേഷമാണ് ബസിൽ കയറി കേരളത്തിലേയ്ക്കു പുറപ്പെട്ടത്. കോട്ടയത്ത് എത്തുമ്പോൾ സിൽവർ നിറത്തിനുള്ള ഇന്നോവ എത്തുമെന്നും, ഈ വാഹത്തിൽ കയറി ഇവർ നിർദേശിക്കുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ചു നൽകിയാൽ മതിയെന്നുമുള്ള നിർദേശം മാത്രമാണ് തനിക്ക് ലഭിച്ചിരുന്നതെന്നു പ്രതി എക്‌സൈസിനോടു പറഞ്ഞു. ഈ കഞ്ചാവ് വിദ്യാർത്ഥികൾക്ക് അടക്കം വിൽക്കുന്നതിനുവേണ്ടിയാണ് എത്തിച്ചതെന്നും എക്‌സൈസ് സംഘം സംശയിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ ആർക്കു നൽകാനാണ് കഞ്ചാവ് എത്തിച്ചത്. ഇവിടെ എത്തിച്ചതിനു പിന്നിലുള്ളവർ ആരൊക്കെ എന്ന് എക്‌സൈസ് വിശദമായി അന്വേഷിക്കും. പ്രതിയെ ഞായറാഴ്ച വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.