പ്രളയം: അടിയന്തിര ധനസഹായമായ പതിനായിരം രൂപ അനർഹമായി കൈപ്പറ്റിയത് നാല് ജില്ലകളിൽ മാത്രം 799 കുടുംബങ്ങൾ; പിന്നിൽ പഞ്ചായത്ത് മെമ്പർമാരുടെ ഒത്താശ

പ്രളയം: അടിയന്തിര ധനസഹായമായ പതിനായിരം രൂപ അനർഹമായി കൈപ്പറ്റിയത് നാല് ജില്ലകളിൽ മാത്രം 799 കുടുംബങ്ങൾ; പിന്നിൽ പഞ്ചായത്ത് മെമ്പർമാരുടെ ഒത്താശ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ അനർഹമായി നിരവധി പേർ കൈപ്പറ്റിയെന്ന് ആരോപണം. നാല് ജില്ലകളിലുള്ളവർ ഇത്തരത്തിൽ അനർഹമായി തന്നെ ധനസഹായം കൈപ്പറ്റിയെന്നാണ് പുറത്തുവരുന്ന വാർത്ത. ഇപ്പോഴും യാതൊരു ധനസഹായവും ലഭിക്കാത്തവർ ഉണ്ടെന്നിരിക്കെയാണ് സർക്കാറിൽ നിന്നും പണം അടിച്ചുമാറ്റിയവരെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്.

പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ 4 ജില്ലകളിൽ അനർഹമായി 799 കുടുംബങ്ങൾ കൈപ്പറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സംസ്ഥാനത്ത് ഇക്കഴിഞ്ഞ 16 വരെ 6,71,077 കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകിയെന്നും കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ തുക കൈപ്പറ്റിയ 799 കുടുംബങ്ങൾ അർഹരല്ലെന്നു കണ്ടെത്തിയെന്നും പറയുന്നു. ഇതുവരെ ഇത്രയും പേരിൽ നിന്നാണ് തിരിച്ചു പിടിച്ചത്. ഇക്കാര്യം സംസ്ഥാന ദുരന്ത കൈകാര്യ അഥോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് 520, പാലക്കാട് 11, മലപ്പുറം 205, വയനാട് 63 എന്നിങ്ങനെയാണ് അർഹതയില്ലെന്നു കണ്ടെത്തിയ കുടുംബങ്ങളുടെ എണ്ണം. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽനിന്ന് 883.82 കോടി രൂപ കലക്ടർമാർക്ക് അനുവദിച്ചതിൽ ഒക്ടോബർ 23 വരെ 460.48 കോടി രൂപ വിതരണം ചെയ്തു.പ്രളയവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുള്ള കേസിലാണ് അഥോറിറ്റിയുടെ റിപ്പോർട്ട്. അതേസമയം സംസ്ഥാനമൊട്ടുക്ക് കണക്കെടുത്താൽ അനർഹരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ തൃശ്ശൂർ ജില്ലയിൽ നിന്നും ഇത്തരത്തിൽ പ്രളയബാധിതരെന്ന വ്യാജേന പണം കൈപ്പറ്റിയവരിൽ നിന്നും പണം തിരിച്ചു പിടിച്ച സാഹചര്യം ഉണ്ടായിരുന്നു. അടിയന്തര ധനസഹായം അനർഹമായി കൈക്കലാക്കിയ 500 പേരിൽ നിന്നുമാണ് തൃശ്ശൂർ ജില്ലാഭരണകൂടം പണം തിരിച്ചുപിടിച്ചത്. ജില്ലാ കളക്ടർ ടി വി അനുപമയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അനർഹമായി പണം കൈപറ്റിയ ആളുകളെ കണ്ടെത്തി പണം തിരിച്ചു പിടിച്ചത്. ഇതിനോടകം തൃശ്ശൂർ ജില്ലയിൽ മാത്രം 1,6000ത്തിലധികം പേർക്ക് പതിനായിരം രൂപ വീതം നൽകി.

തൃശ്ശൂർ ജില്ലയിൽ മാത്രം1800 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയത്. കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ നഷ്ടത്തിന്റെ വ്യാപ്തി ഇനിയും കൂടും. തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാൻ 350 കോടിരൂപ വേണം. കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ വരെ ഇവർക്ക് പലിശരഹിത വായ്പ ലഭിക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. ഇങ്ങനെ വായ്പ്പ നൽകുന്ന അവസ്ഥയും തുടർന്നു വരികയാണ്. അനധികൃതമായി കടന്നു കൂടി പണം കൈപ്പറ്റിയവരുടെ ലിസ്റ്റ് അതത് ജില്ലകളിൽ കളക്ടറുടെ പക്കലുണ്ട്. പഞ്ചായത്ത് മെമ്പർമാർ അടക്കമുള്ളവരെ സ്വാധീനിച്ച് അർഹതപ്പെട്ടവർക്ക് വഴിമുടക്കുന്ന ഈ സാഹചര്യം ഇല്ലാതാക്കാൻ ലിസ്റ്റ് പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.