
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുന്ന പ്രവാസികളടക്കമുള്ള യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത.
വരും മാസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് അൻപത് ശതമാനം വരെ കുറഞ്ഞേക്കും. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്ര വിലക്ക് പൂര്‍ണമായും എടുത്ത് മാറ്റുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീണ്ട രണ്ട് വര്‍ഷത്തിന് ശേഷമാണ് അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ യാത്രാ വിലക്ക് പൂര്‍ണമായും എടുത്ത് മാറ്റുന്നത്.
കോവിഡ് കാലത്ത് വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനാല്‍ നിരക്ക് കുത്തനെ ഉയര്‍ന്നിരുന്നു.
ഇക്കാലയളവില്‍ ഇന്ത്യയും വിവിധ രാജ്യങ്ങളും എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടായിരുന്നു വിമാന സര്‍വീസുകള്‍ നടത്തിയിരുന്നത്. ഇതോടെ ഇന്ത്യ അമേരിക്ക തുടങ്ങിയ ചില റൂട്ടുകളില്‍ വിമാന നിരക്ക് നൂറ് ശതമാനം വരെ വര്‍ദ്ധിച്ചു. വിലക്ക് പൂര്‍ണമായും എടുത്ത് മാറ്റുന്നതോടെ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിക്കും.
ഇന്ത്യയിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനിയായ ഇന്‍ഡിഗോ 100ലധികം അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കും.
ഇതിന് പുറമേ അന്താരാഷ്ട്ര വിമാന കമ്പനികളും ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കും.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റുകളുടെ സര്‍വീസില്‍ 17 ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നിലവില്‍ ഇന്ത്യയിലെ എട്ട് നഗരങ്ങളില്‍ നിന്ന് 52 പ്രതിവാര സര്‍വീസുകളാണ് നടത്തുന്നത്.
എന്നാല്‍ മാര്‍ച്ച് 21 മുതല്‍, അഹമ്മദാബാദ്, ചെന്നൈ, ഡല്‍ഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് 61 പ്രതിവാര സര്‍വീസുകള്‍ നടത്താനാണ് പുതിയ തീരുമാനം. ഇതോടെ വിമാന നിരക്കുകളും സര്‍വീസും കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.







