
പത്തനംതിട്ട: കൊക്കോയുടെ വിലയിടിവിന് പിന്നാലെ കൊക്കോത്തോട്ടങ്ങളിലെ അണ്ണാൻ ശല്യവും കർഷകർക്ക് കണ്ണീർക്കാലം.
വിളവെത്താറായ കൊക്കോയാണ് അണ്ണാൻ തിന്നുന്നത്. റാന്നി, കോന്നി മേഖലകളിൽ മലയണ്ണാൻ കൂട്ടമായി എത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്.
ചില പ്രദേശങ്ങളിൽ കുരങ്ങുകളും ശല്യക്കാരാണ്. കൊക്കോയുടെ വിലയിടിവിൽ എന്തു ചെയ്യണമെന്ന് അറിയാതെ കർഷകർ പ്രതിസന്ധിയിലായിരിക്കവെയാണ് ഇരുട്ടടി പോലെ അണ്ണാനുകൾ മരങ്ങളിൽ തമ്പടിക്കുന്നത്.
കൊക്കോ കായ്കൾ വിളവാകുന്നതിന് തൊട്ടുമുൻപ് അണ്ണാൻ ഒറ്റയ്ക്കും കൂട്ടമായും എത്തി ഭക്ഷിക്കും. ഒരു മരത്തിൽ നിന്ന് 150 കിലോവരെ കിട്ടുമായിരുന്നു. അണ്ണാൻശല്യം കാരണം പരമാവധി 100 കിലോ കിട്ടിയാലായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിളവ് കിട്ടാത്തതിനാൽ ചില മേഖലകളിൽ കൊക്കോ മരങ്ങൾ വെട്ടിക്കളയുന്നവരുമുണ്ട്. വർഷങ്ങളായി കൊക്കോ കൃഷി ചെയ്തിരുന്ന പലരും മറ്റു കൃഷികളിലേക്ക് തിരിഞ്ഞു.
വിത്തുകൾ മുളപ്പിച്ചും തൈകൾ നട്ടും വളവും പരിപാലനവും എല്ലാം കൂടി കർഷകർക്ക് നല്ല ചെലവുണ്ട്. എന്നാൽ, അതിനൊത്ത വരുമാനമല്ല കിട്ടുന്നത്. മൂന്നുമാസം മുൻപ് കിലോയ്ക്ക് 700രൂപ കർഷകന് കിട്ടുമായിരുന്നു. ഇപ്പാേൾ 270 ആയി കുറഞ്ഞു.
കൊക്കോയുടെ സീസൺ ആയതും കയറ്റുമതി കുറഞ്ഞതും വിലയിടിയാൻ കാരണമായെന്ന് കർഷകർ പറയുന്നു. നേരത്തേ പറിച്ചെടുത്ത കൊക്കോ വേനൽക്കാലത്ത് ഉണക്കി വിൽക്കുകയാണ് ചെയ്യുന്നത്. പഴുത്ത കൊക്കോ വെള്ളത്തിൽ പുളിപ്പിച്ച് നാല് ദിവസത്തെ ഉണക്കിനു ശേഷമാണ് കർഷകർ വിപണിയിൽ എത്തിക്കുന്നത്.



