
മൈസൂരു: രാജ്യത്തെ വിവിധ സർക്കാർ ഓഫീസുകള്‍, കോടതികള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ച് പരിഭ്രാന്തി സൃഷ്ടിച്ച പ്രതിയെ ഡൽഹി പൊലീസ് മൈസൂരുവില്‍ നിന്ന് പിടികൂടി.
മൈസൂരു വൃന്ദാവൻ ലേഔട്ടിലെ രണ്ടാം ഘട്ടത്തില്‍ താമസിക്കുന്ന ശ്രീനിവാസ് എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് വൃത്തങ്ങള്‍ ഞായറാഴ്ച സ്ഥിരീകരിച്ചു. നഗരത്തിലെ ആറാം ക്രോസിലെ ഒരു വീട്ടില്‍ ഒളിവില്‍ ഇരുന്നുകൊണ്ടായിരുന്നു ഇയാള്‍ ഈ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്.
കഴിഞ്ഞ ഒരു മാസമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്ന വ്യാജ ബോംബ് ഭീഷണികളെ അധികൃതർ അതീവ ഗൗരവത്തോടെയാണ് കണ്ടത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഒട്ടനവധി ഇമെയിലുകള്‍ അയച്ച് സ്ഫോടനം നടക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പൊതുജനങ്ങളെയും സുരക്ഷാ ഏജൻസികളെയും ഇയാള്‍ മുള്‍മുനയില്‍ നിർത്തിയിരുന്നു. ഇത് വലിയ തോതിലുള്ള ആശങ്കയ്ക്കും സുരക്ഷാ പരിശോധനകള്‍ക്കും വഴിതെളിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് സന്ദേശങ്ങളുടെ ഉറവിടം മൈസൂരുവാണെന്ന് ഡൽഹി പൊലീസിന് കണ്ടെത്താൻ സാധിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മൈസൂരുവില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാളുടെ പക്കല്‍ നിന്നും നിർണ്ണായകമായ തെളിവുകള്‍ ലഭിച്ചതായാണ് സൂചന.
എന്തിനുവേണ്ടിയാണ് ഇയാള്‍ ഇത്തരം വ്യാജ സന്ദേശങ്ങള്‍ അയച്ചതെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു.







