ചാരായത്തിന് വീര്യം കിട്ടാൻ പാമ്പ്, തവള, ഉടുമ്പ്,തേരട്ട എന്നിവയെ ഇട്ട് പതിവായി വാറ്റും ; അവസാനം ആമകളെ ഇട്ട് വാറ്റാനുള്ള ശ്രമത്തിൽ കൊലപാതകമടക്കമുള്ള കേസുകളിലെ പ്രതി എക്‌സൈസ് പിടിയിൽ :സംഭവം തൃശൂരിൽ

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : ലോക്ക് ഡൗണിന്റെ പശ്ചാലത്തിൽ സംസ്ഥാനത്തിന്റെ പലഭാഗത്തും വ്യാജമദ്യ നിർമ്മാണവും ചാരായ വാറ്റും തകൃതിയായി പുരോഗമിക്കുന്നുണ്ട്. ഇങ്ങനെ വ്യാജന്മാരെ നിർമ്മിക്കുന്നവരെയെല്ലാം പിടികൂടാൻ എക്‌സൈസ് അധികൃതരും അക്ഷീണം പരിശ്രമിക്കുന്നുണ്ട്. ഇങ്ങനെയുള്ള പരിശ്രമത്തിനിടയിൽ ഇരിങ്ങാലക്കുട റേഞ്ച് എക്‌സൈസ് സംഘങ്ങൾ നടത്തിയ റെയ്ഡിൽ 400 ലീറ്റർ വാഷ്, 50 കിലോ ശർക്കര, രണ്ടര ലീറ്റർ സ്പിരിറ്റ്, 3 ആമകൾ, വാറ്റ് ഉപകരണങ്ങൾ, പൈനാപ്പിൾ എസൻസ് എന്നിവ പിടിച്ചെടുത്തു.

തൃശൂർ ഡെപ്യൂട്ടി കമ്മീഷണർ പി.കെ.സനുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകം അടക്കമുള്ള കേസുകളിൽ പ്രതിയായ നെൻമണിക്കര തലേണിക്കര സ്വദേശി ചിറപറമ്പത്ത് മാനേജിന്റെ(ചീരാപ്പി) വീട്ടിലാണ് പരിശോധന നടന്നത്. എക്‌സൈസ് അധികൃതർ പരിശോധന നടത്തുമ്പോൾ ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.പാമ്പ്, തവള, ഉടുമ്പ്, പഴുതാര, തേരട്ട എന്നീ ജീവികളെ ഇട്ട് വാറ്റുന്ന പതിവുണ്ടെന്നും എക്‌സൈസ് സംഘം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ വാറ്റുന്നതിനായി പിടികൂി കൊണ്ടുവന്ന ആമകളെ വരന്തരപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കൈമാറി. ഇരിങ്ങാലക്കുട റേഞ്ച് ഇൻസ്‌പെക്ടർ എം.ആർ.മനോജ്, പ്രിവന്റീവ് ഓഫിസർമാരായ വിന്നി സിമോത്തി, തൃശൂർ റേഞ്ച് പ്രിവന്റീവ് ഒാഫിസർമാരായ ശിവശങ്കരൻ, ജയ്‌സൺ ജോസ്, ടി.ആർ.സുനിൽ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.എസ്.ഷിനൂജ്, ബിബിൻ ചാക്കോ, ഷാജി വർഗീസ്, കെ.പി.ബെന്നി, പിങ്കി മോഹൻദാസ്, മനോജ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

എക്‌സൈസിന്റെ നേതൃത്വത്തിൽ നടന്ന മറ്റൊരു റെയ്ഡിൽ 200 ലീറ്റർ കോടയും പിടിച്ചെടുത്തു നശിപ്പിച്ചു. കോടാലി സ്വദേശി ആലപ്പുഴക്കാരൻ ഷാനുവിന്റെ (42) വീടിനോട് ചേർന്ന് നിർമിച്ച വലിയ കുഴിയിൽ 200 ലീറ്റർ ഉൾക്കൊള്ളുന്ന പ്ലാസ്റ്റിക് ബാരലിൽ സൂക്ഷിച്ച നിലയിലായിരുന്നു കോട. കോൺക്രീറ്റ് സ്‌ലാബ് ഉപയോഗിച്ച് മറച്ച് മണ്ണിട്ട് മൂടി ഒളിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാലരയോടെ റേഞ്ച് ഇൻസ്‌പെക്ടർ എം.ആർ.മനോജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.