
സ്വന്തം ലേഖിക
എരുമേലി: ജില്ലാ പഞ്ചായത്ത് എരുമേലിയില്‍ അനുവദിച്ച പുതിയ ആംബുലന്‍സ് മാസങ്ങളായിട്ടും ഓട്ടം തുടങ്ങിയില്ല.
സേവനം ആരംഭിക്കാത്തതിനു പിന്നില്‍ അനാസ്ഥയാണെന്ന് ആക്ഷേപം. ഭരണകക്ഷികളായ സിപിഎമ്മും സിപിഐയും തമ്മില്‍ ഭിന്നതയുമുണ്ടെന്നും ആക്ഷേപം. ഇത് അടിസ്ഥാനരഹിതമാണെന്നാണ് ഭരണസമിതി പറയുന്നത്.
മാസങ്ങള്‍ക്ക് മുൻപാണ് ആംബുലന്‍സ് അനുവദിച്ചത്. എരുമേലിക്കും മുണ്ടക്കയം പഞ്ചായത്തിനും ഓരോ ആംബുലന്‍സാണ് ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ കോവിഡ് കാലത്ത് എരുമേലി ഉള്‍പ്പടെ ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ ആംബുലന്‍സ് സേവനം പരിമിതമായിരുന്നു. ഇതു മുന്‍നിര്‍ത്തിയാണ് ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി തയാറാക്കി ആംബുലന്‍സ് അനുവദിച്ചത്. അനുവദിക്കപ്പെട്ടതിനുശേഷം ഇക്കഴിഞ്ഞ മേയിലാണ് എരുമേലി പഞ്ചായത്ത് പ്രതിനിധികള്‍ ആംബുലന്‍സ് കൈപ്പറ്റിയത്.
പന്ത്രണ്ടു ലക്ഷം രൂപയാണ് ആംബുലന്‍സ് വാങ്ങുന്നതിനു ചെലവിട്ടത്. കഴിഞ്ഞ മേയ് 27ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ എരുമേലി പഞ്ചായത്ത് ഭരണസമിതി പ്രതിനിധികള്‍ക്ക് ആംബുലന്‍സ് വാഹനം കൈമാറി. എരുമേലി പഞ്ചായത്ത് ഓഫിസിന്റെ സമീപത്തേക്ക് ആംബുലന്‍സ് മാറ്റിയശേഷം ഇതേവരെ സേവനം തുടങ്ങിയിട്ടില്ല. ഡ്രൈവറെ നിയമിക്കുന്നതിനും ശമ്പളം, ഇന്ധനം എന്നിവയ്ക്കുള്ള ഫണ്ടിനും നടപടികള്‍ കൈക്കൊണ്ടിട്ടില്ല.
ആംബുലന്‍സ് ലഭിച്ചശേഷം വാഹനം ഓടാതെ തന്നെ 5,674 രൂപ ഇന്ധനത്തിന് ചെലവിട്ടതിന്റെ തുക പഞ്ചായത്ത് ഓഫീസില്‍നിന്നു നല്‍കിയിട്ടുണ്ട്. ഇതില്‍ ആയിരം രൂപ കോട്ടയത്ത് നിന്നു വാഹനം എത്തിച്ചതിന്റെ ഇന്ധനത്തിന് ചെലവായ തുകയാണ്. ഇക്കഴിഞ്ഞ മേയ് 27നാണ് ബില്‍ പ്രകാരം ഇതുള്‍പ്പടെ തുക നല്‍കിയത്.
ആംബുലന്‍സിന്റെ സേവനം തുടങ്ങാത്തതു തര്‍ക്കം മൂലം. പാലിയേറ്റീവിന് ഉപയോഗിക്കണോ അതോ ആശുപത്രിയില്‍ പൊതുസേവനത്തിനായി വിട്ടുനല്‍കണോ എന്നതു സംബന്ധിച്ചാണു തര്‍ക്കം. കഴിഞ്ഞ ജൂലൈ ഒന്നിനു ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ഇക്കാര്യം അജന്‍ഡയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച നടന്നെങ്കിലും തര്‍ക്കംമൂലം തീരുമാനമെടുക്കാനായില്ല.







