ആനയ്ക്കും സി.എ.എ : ആനയുടെ പൗരത്വം ചോദിച്ച് സുപ്രീംകോടതി ; ഞെട്ടിത്തരിച്ച് പാപ്പാൻ

ആനയ്ക്കും സി.എ.എ : ആനയുടെ പൗരത്വം ചോദിച്ച് സുപ്രീംകോടതി ; ഞെട്ടിത്തരിച്ച് പാപ്പാൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്ത് രണ്ടാമത്തേതും 47 വയസ്സുള്ളതുമായ പിടിയാനയ്ക്കും സി.എ.എ
ആനയുട പൗരത്വം ചോദിച്ച് സുപ്രീംകോടതി. ആനയുടെ പൗരത്വം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചോദിച്ചതോടെ ആനയുടെ പാപ്പാനടക്കമുള്ളവർ ഒന്നു ഞെട്ടി. തടവിലുള്ള ആനയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാൻ സദ്ദാം നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം.

ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു മൃഗത്തിനുവേണ്ടി ഹേബിയസ് കോർപസ് ഹർജി നൽകുന്നത്. ഡൽഹിയിലെ അവസാനത്തെ ആനയും തന്റെ ‘കുടുംബാംഗ’വുമായ ലക്ഷ്മിയെ തടവിൽനിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാൻ സദ്ദാമാണ് ഹേബിയസ് കോർപസ് ഹർജി നൽകിയത്. യോജിച്ച വാസസ്ഥലത്തല്ലാതെ പാർപ്പിക്കുന്നു എന്ന് കണ്ടെത്തി വനംവകുപ്പ് പിടികൂടിയ ആനയെ തനിക്ക് തിരിച്ച് നൽകണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹിയിലെ യൂസഫ് അലി എന്നയാളുടെ ആനയാണ് ലക്ഷ്മി. ആനയെ പരിചരിക്കുന്ന സദ്ദാം ലക്ഷ്മിയുമായി ഏറെ അടുത്തിരുന്നു. ഭാര്യയും മൂന്നുമക്കളും അച്ഛനുമടങ്ങുന്ന തന്റെ കുടുംബത്തിലെ ഒരംഗംപോലെയായിരുന്നു ലക്ഷ്മിയെന്ന് സദ്ദാം പറയുന്നു. ഇതിനിടെ യോജിച്ച വാസസ്ഥലത്തല്ലാതെ പാർപ്പിക്കുന്ന ആനകളെ പിടിച്ചെടുത്ത് വനംവകുപ്പ് മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കാൻ തുടങ്ങി.

ഇക്കഴിഞ്ഞ സെപ്റ്റംബർ 17ന് വനംവകുപ്പ് ലക്ഷ്മിയെ കസ്റ്റഡിയിലെടുത്ത് ഹരിയാനയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് അയക്കുകയും സദ്ദാമിനെ അറസ്റ്റുചെയ്ത് ജയിലിലടക്കുകയും ചെയ്തു. രണ്ടുമാസത്തിലേറെ തിഹാർ ജയിലിൽ കഴിഞ്ഞ സദ്ദാം നവംബർ 25നാണ് പുറത്തിറങ്ങിയത്. ഇപ്പോൾ സംരക്ഷണകേന്ദ്രത്തിൽ കഴിയുന്ന ലക്ഷ്മിയെ പരിചരിക്കാൻ തനിക്ക് അവസരം നൽകണമെന്നാണ് സദ്ദാമിന്റെ ആവശ്യം.

ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവെ ആന ഇന്ത്യൻ പൗരനാണോയെന്ന് കോടതി ചോദിച്ചു. അയൽക്കാരൻ പശുവിനെ മോഷ്ടിച്ചാലും നാളെ ഹേബിയസ് കോർപസ് വരില്ലേയെന്നും കോടതി ആരാഞ്ഞു. ലക്ഷ്മിയെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഉടമ യൂസഫ് അലി നൽകിയ പരാതി ഡൽഹി ഹൈക്കോടതിയിലുണ്ട്. അതിനാൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.