പുനലൂരിൽ കാട്ടാന ആക്രമണം; എസ്റ്റേറ്റിലെ തൊഴിലാളിക്ക് ഗുരുതര പരിക്ക്

പുനലൂരിൽ കാട്ടാന ആക്രമണം; എസ്റ്റേറ്റിലെ തൊഴിലാളിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ
പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ അരണ്ടൽ തേയില എസ്റ്റേറ്റിലെ തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. മറ്റൊരു തൊഴിലാളി ഓടി രക്ഷപ്പെട്ടു.

ടി.ആർ. ആൻഡ് ടി അരണ്ടൽ ഡിവിഷനിലെ പ്ലംബിങ് തൊഴിലാളി സോപാലിനെയാണ് ആന ആക്രമിച്ചത്. ഇദ്ദേഹത്തെ ഗുരുതര നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒൻപതോടെ 14 നമ്പർ ഫീൽഡിൽ ആയിരുന്നു സംഭവം. ഇവിടുള്ള വാട്ടർ ടാങ്കിൽ നിന്നുള്ള വെള്ളം മുടങ്ങിയതിന്റെ തകരാർ പരിഹരിക്കാൻ എത്തിയതായിരുന്നു സോപാലും സഹായി അലക്സാണ്ടറും.

വാട്ടർ ടാങ്കിന്റെ മുൻപിൽ ഉണ്ടായിരുന്ന ഒറ്റയാനെ കണ്ട് രണ്ടു പേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇതിനിടെ സോപാലിനെ കാട്ടാന തുമ്പിക്കയ്യിലെടുത്ത് ദൂരേക്ക് എറിഞ്ഞു. കമഴ്ന്നു വീണ ഇയാളുടെ വയറ്റിൽ ആന ചവിട്ടുകയും കുടൽ പുറത്തു വരികയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടി രക്ഷപെട്ട അലക്സാണ്ടർ മനേജറെയും മറ്റ് സഹപ്രവർത്തകരെയും വിവരം അറിയിച്ചതിനെ തുടർന്ന് സോപാലിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുക ആയിരുന്നു.

ഉച്ചക്ക് മുൻപ് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ഇനിയും ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എസ്റ്റേറ്റ് അധികൃതരോ ആര്യങ്കാവു വനം അധികൃതരോ ആശുപത്രിയിൽ എത്തി ചികിത്സക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്തില്ലെന്നുള്ള ആക്ഷേപം ഉയരുന്നുണ്ട്.

സംഭവമറിഞ്ഞ് ആര്യങ്കാവ് വനം വകുപ്പ് അധികൃതർ അരണ്ടലിലെത്തി വിവരങ്ങൾ ശേഖരിച്ചു. അടുത്തിടെ ഇത് നാലാം തവണയാണ് അമ്പനാട് ഭാഗത്ത് തൊഴിലാളികൾ ആക്രമണത്തിന് ഇരയാകുന്നത്.

കാട്ടാനയടക്കം വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണെങ്കിലും പ്രീതോരോധ നടപടികൾ എസ്റ്റേറ്റ് മാനേജ്മെന്റോ വനം അധികൃതരോ സ്വീകരിക്കുന്നില്ല.