
തിരുവനന്തപുരം: കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകള്‍ മാത്രം. മൂന്ന് മുന്നണികളും ആവേശത്തിലാഴ്ത്തി കൊട്ടിക്കലാശം അവസാനിച്ചു. വൈകിട്ട് ആറ് മണി വരെയായിരുന്നു കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണമായിരിക്കും.
ഒമ്പതാം തീയ്യതി കേരളം പോളിങ് ബൂത്തിലേക്ക്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ വലിയ ആവേശത്തിലാണ് കൊട്ടിക്കലാശം നടത്തിയത്.
നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവര്‍ക്കുനേരെ കര്‍ശന നടപടി സ്വീകരിക്കും. വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതല്‍ നിയോജകമണ്ഡലംതല കേന്ദ്രങ്ങളില്‍ നടക്കും. രാവിലെ ഏഴുമണിമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വോട്ടിങിനെത്തുന്ന വോട്ടര്‍മാര്‍ക്ക് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സുരക്ഷിതമായിവെക്കാന്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളില്‍ ഒരുക്കും.
ഡീല്‍ വിവാദങ്ങളും ശബരിമല സ്വര്‍ണ്ണക്കൊളളയുമാണ് യുഡിഎഫ് പ്രധാന ആയുധമാക്കിയത്. കോണ്‍ഗ്രസിന്റെ വയനാട് പു:നരധിവാസം വൈകുന്നത് എല്‍ഡിഎഫും ആയുധമാക്കി. ഇരുമുന്നണികള്‍ക്കും എതിരെ കേന്ദ്രസര്‍ക്കാറിന്റെ വികസനം ഉയര്‍ത്തിയാണ് എന്‍ഡിഎ പ്രതിരോധം തീര്‍ക്കുന്നത്.
അതേസമയം തെരഞ്ഞെടുപ്പിന് മതിയായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സുരക്ഷയ്ക്ക് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
മൂന്ന് യുഡിഎഫ് സ്വതന്ത്രരുടെ പൊലീസ് സംരക്ഷണ ആവശ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.



