
കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയം യുഡിഎഫിന് പുത്തന്‍ ആവേശമാണ് പകര്‍ന്നിരിക്കുന്നത്.
വിജയം ഉറപ്പിച്ചിരുന്നുവെങ്കിലും 37000 ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം എന്നതാണ് യുഡിഎഫിനെ ആവേശം കൊള്ളിക്കുന്നത്. എല്‍ഡിഎഫ്, ബിജെപി വോട്ടുകളില്‍ വലിയ ചോര്‍ച്ച ഉണ്ടായതും ശ്രദ്ധേയമാണ്.
പുതുപ്പള്ളിയില്‍ കണ്ടത് ഭരണവിരുദ്ധ വികാരമാണെന്നാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്. പുതുപ്പള്ളി ഒരു തുടക്കമാണെന്നും, ഈ വിജയം കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്നതിലായിരിക്കും കലാശിക്കുകയെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കേരളത്തില്‍ യുഡിഎഫിന് എത്ര സീറ്റ് ലഭിക്കുമെന്ന പ്രവചനവുമായി പാലാ എം എല്‍ എ മാണി സി കാപ്പനും രംഗത്ത് വരുന്നത്.
ജനങ്ങള്‍ക്കുവേണ്ടി പുതുപ്പള്ളിയിലെ ജനം ഏറ്റെടുത്ത് നടത്തിയ പ്രതികരണമാണ് ചാണ്ടി ഉമ്മന്റെ വൻ ഭൂരിപക്ഷത്തിന്റെ കാരണം. ഇത് മറച്ചുവയ്ക്കാനാവില്ല.
അത് തുടര്‍ന്നു വരുന്ന പാര്‍ലെമെന്റ് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ഇരുപതു സീറ്റിലും യു ഡി എഫ് ജയം നേടും.
ഈ വൻഭൂരിപക്ഷം താൻ പ്രവചിച്ചിരുന്നതായി കാപ്പൻ അവകാശപ്പെട്ടു. ആദ്യം മുപ്പതിനായിരം ഭൂരിപക്ഷമാണ് പ്രവചിച്ചത്. പുതുപ്പള്ളിയിലെ ജനങ്ങളുമായി ഇടപെട്ടപ്പോള്‍ 39000 വരെ ഭൂരിപക്ഷം ഉയരാമെന്ന് പറഞ്ഞിരുന്നു.
സര്‍ക്കാരിനെതിരെയുള്ള ജനവികാരം ശക്തമാണെന്നും കാപ്പൻ കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ പൊതുവികാരം തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രകടിപ്പിച്ച പുതുപ്പള്ളിയിലെ ജനത്തെ അഭിനന്ദിക്കുന്നതായും മാണി സി കാപ്പൻ പറഞ്ഞു.