
തിരുവനന്തപുരം: നഗരസഭാ പരിധിയില്‍ ലഹരി വസ്തുക്കളുടെ വിപണനം തടയാൻ നഗരസഭ മുന്നിട്ടിറങ്ങി.
സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി സൂക്ഷിച്ച മാരക രാസ പദാർത്ഥങ്ങളടങ്ങിയ ലഹരി വസ്‌തുക്കളാണ് നഗരസഭ മേയർ വി.വി. രാജേഷിൻ്റെയും ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്‌ണൻ്റെയും നേതൃത്വത്തില്‍ പിടിച്ചെടുത്തത്.
ഇന്നലെ രാവിലെ 9 മണിയോടെ മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ നിന്ന് പൊലീസിന്റെ സഹായത്തോടെയാണ് ഡ്രൈവ് ആരംഭിച്ചത്. മെഡിക്കല്‍ കോളേജ്, ഇളങ്കാവ്, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം പ്രദേശങ്ങളില്‍ നിന്നായി 5 ചാക്ക് ലഹരി ഉത്പന്നങ്ങളാണ് പിടികൂടി നശിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവ സൂക്ഷിച്ചിരുന്ന മുപ്പത് ബങ്കുകളും തട്ടുകടകളും പൊളിച്ചു നീക്കം ചെയ്തു നഗരസഭയുടെ വാഹനങ്ങളിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജ് സബ് ഇൻസ്പെക്ടർ റഹിം, നഗരസഭ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ ബിനോജ്, അനില്‍, സജിൻ എന്നിവർ നേതൃത്വം നല്‍കി.
പല ബങ്കുകളുടെയും മുകളില്‍ ലോട്ടറി വില്പനയെന്ന വ്യാജേനയാണ് ലഹരി വസ്‌തുക്കള്‍ വിറ്റിരുന്നത്. ഇവ പരിശോധിച്ചപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പുള്ള ലോട്ടറിയാണെന്ന് കണ്ടെത്തി.







