സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ചർച്ച; അരിവാളെടുത്ത് തലയ്ക്ക് വെട്ടി യുവാവിനെ കൊന്നു; യുവാവ് പിടിയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്
സ്വന്തം ലേഖകൻ
ഇടുക്കി: തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം തീർക്കാൻ ഒത്തു തീർപ്പ് ചർച്ച നടത്താനെത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്.
തേനി ജില്ലയിലെ കെ ജി പെട്ടി സ്വദേശിയാണ് കീർത്തി. ചാമുണ്ഡിപുരത്തുകാരനാണ് അരുൺ കുമാർ. തെങ്ങുകയറ്റത്തൊഴിലാളികളായ രണ്ട് പേരും ഏറെക്കാലം സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ തെറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ കുറച്ചു കാലമായി ഇവർ തമ്മിൽ പലതവണ സംഘർഷമുണ്ടായി. ഇതോടെ കീർത്തിയുടെയും അരുണിന്‍റെയും കൂട്ടുകാർ രണ്ടു സംഘമായി പിരിഞ്ഞു. ഇടയ്ക്കിടെ തർക്കങ്ങളും പതിവായി.
ഇത് പരിഹരിക്കാൻ രണ്ടു സംഘത്തിൽ പെട്ടവരും ശനിയാഴ്ച വൈകിട്ട് ഗൂഡല്ലൂർ ഈശ്വരൻ കോവിലിനു സമീപം ഒത്തു കൂടി. ചർച്ചക്കിടെ കീർത്തിയും അരുൺകുമാറും തമ്മിലുള്ള വാഗ്വാദം കയ്യാങ്കളയിലെത്തി. ഇതോടെ രണ്ടു സംഘങ്ങളും ഏറ്റുമുട്ടി. ഇതിനിടെ കീർത്തി അരിവാളെടുത്ത് അരുൺകുമാറിന്‍റെ തലക്ക് വെട്ടുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ അരുൺ സംഭവ സ്ഥലത്തുവച്ച് മരിച്ചു. സംഘർഷത്തിൽ പരിക്കേറ്റ കീർത്തിയെ സുഹൃത്തുക്കൾ കമ്പം സർക്കാർ ആശുപത്രിയിലാക്കി. സംഭവമറിഞ്ഞെത്തിയ ഗൂഡല്ലൂർ പൊലീസ് അരുൺ കുമാറിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കീർത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.