play-sharp-fill
വിവരാവകാശ പ്രവർത്തകന് മർദനം: നഗരസഭയിലെ കരാർ ഗുണ്ടകൾ പിടിയിൽ: പ്രതിഷേധവുമായി ആം ആദ്മി; തിരിഞ്ഞു നോക്കാതെ രാഷ്ട്രീയ പാർട്ടികൾ

വിവരാവകാശ പ്രവർത്തകന് മർദനം: നഗരസഭയിലെ കരാർ ഗുണ്ടകൾ പിടിയിൽ: പ്രതിഷേധവുമായി ആം ആദ്മി; തിരിഞ്ഞു നോക്കാതെ രാഷ്ട്രീയ പാർട്ടികൾ

സ്വന്തം ലേഖകൻ

കോട്ടയം: മണ്ണെടുപ്പിനെപ്പറ്റി പരാതി നല്‍കാന്‍ എത്തിയ വിവരാവകാശ പ്രവര്‍ത്തകനെ  നഗരസഭ ഓഫിസിനുള്ളില്‍ തല്ലിച്ചതച്ച നാല് കരാർ ഗുണ്ടകൾ പൊലീസ് പിടിയിലായി.  മണര്‍കാട് പുളിക്കപ്പറമ്പില്‍ പി.ഡി. റെജിമോന്‍, കാരാപ്പുഴ മംഗലത്തു വീട്ടില്‍ ഗോപു ജി. ഗോപിനാഥ്, വെള്ളൂര്‍ കരിമ്പില്‍ വീട്ടില്‍ കെ. സജയന്‍, എസ്.എച്ച്. മൗണ്ട് സ്വദേശി പി.ആര്‍ അഭിലാഷ് എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വിവരാവകാശ പ്രവര്‍ത്തകന്‍ ചൂട്ടുവേലി എസ്.എച്ച് മൗണ്ട് ആറ്റുവായില്‍ മഹേഷ് വിജയനെ മര്‍ദിച്ച കേസിലാണ് അറസ്റ്റ്.


മഹേഷിനെതിരായ അക്രമണത്തിൽ പ്രതിഷേധിച്ച് ആം ആദ്മി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭയിൽ  നടന്ന ക്രൂരമായ ആക്രമണത്തിനെതിരെ മറ്റ് ഒരു രാഷ്ട്രീയ പാർട്ടിയും ചെറുവിരൽ അനക്കാത്തപ്പോഴാണ് ശക്തമായ പോരാട്ടവുമായി , ആം ആദ്മി പാർട്ടി  രംഗത്ത് എത്തിയിരിക്കുന്നത്. നഗരസഭ ഓഫിസിലേയ്ക്ക് നടന്ന പ്രകടനവും , തുടർന്ന് നടന്ന ധർണയും അ ആദ്മി പാർട്ടി കൺവീനർ ഗ്ളേവിയസ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. അഡ്വ ഉബൈദത്ത്, കെ.എസ് പന്മകുമാർ, നൗഷാദ് പല്ലാരിമംഗലം സുജാതാ ജോർജ്, ജെ.വി ഫിലിപ്പ്, തോമസ് മാറാട്ടുകളം, അനിൽ മൂലേടം, മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ നഗരസഭ ഓഫിസിലായിരുന്നു അക്രമ സംഭവം. കഞ്ഞിക്കുഴി പ്ലാന്റേഷന്‍ കോര്‍പ്പറേഷനു സമീപത്തെ ഐ.പി.സി ചര്‍ച്ചിനു സമീപം മണ്ണെടുക്കുന്നതു സംബന്ധിച്ചു പരതി നല്‍കാനായാണു മഹേഷ് നഗരസഭ ഓഫിസില്‍ എത്തിയത്. കരാറുകാരുടെ മുറിയ്ക്കു മുന്നിലൂടെ നടന്നു പോയ മഹേഷിനെ പ്രകോപനം ഒന്നുമില്ലാതെ, കരാറുകാര്‍ തടഞ്ഞു വച്ചു മര്‍ദിക്കുകയായിരുന്നു വെന്ന് പരാതിയില്‍ പറയുന്നു.

മര്‍ദനമേറ്റ മഹേഷിന്റെ തല ഓഫിസിലെ കമ്പ്യൂട്ടറില്‍ ഇടിച്ചു. മര്‍ദനമേറ്റ് നിലത്തു വീണ മഹേഷിനെ നിലത്തിട്ട് ചവിട്ടിയ കരാറുകാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പരുക്കേറ്റ മഹേഷിനെ കോട്ടയം ജനറല്‍ ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മഹേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വെസ്റ്റ് പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് നാലു പേരെ പിടികൂടിയത്.