
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് കുഴൽപ്പണ വിവാദത്തിൽ ആകെ നാറി നിൽക്കുന്ന ബി.ജെ.പി നേതൃത്വം വിഷയത്തിൽ നിന്നും രക്ഷപെടാൻ സംസ്ഥാന സർക്കാരിനെതിരെ സമരം ശക്തമാക്കിയിട്ടുണ്ട്.
ലക്ഷദ്വീപ് വിവാദം ആളിക്കത്തിച്ചും, മരംമുറി വിവാദത്തിൽ സമരം നടത്തിയും സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിൽ നിർത്താനാണ് ഇപ്പോൾ ബി.ജെ.പി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ ബി.ജെ.പിയെ വിവാദത്തിലാക്കിയ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനംകൊള്ളയ്ക്കെതിരെ ആറ്റിങ്ങലിൽ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അമളിയെ പരിഹസിച്ച് മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് രംഗത്ത് എത്തിയതോടെ സംഭവത്തിനു പിന്നിലെ കഥകൾ സോഷ്യൽ മീഡിയലി#് വൈറലായി മാറിയത്.
വനംകൊള്ളക്കെതിരെ ബി.ജെ.പി സംഘടിപ്പിച്ച സമരത്തിൽ പെട്രോൾ വില വർദ്ധനക്കെതിരെ ഡി.വൈ.എഫ്.ഐ തയ്യാറാക്കിയ പോസ്റ്റർ പിടിച്ച് പ്രവർത്തക പങ്കെടുത്തതിനെക്കുറിച്ചാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
ആറ്റിങ്ങൽ നഗരസഭാ കാര്യാലയത്തിന് മുന്നിൽ ബി.ജെ.പി സംഘടിപ്പിച്ച സമരത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് വനിതാ പ്രവർത്തകരടക്കം പത്തോളം പേരാണ് പങ്കെടുത്തത്. ഇതിൽ ഒരു പ്രവർത്തക പിടിച്ച പ്ലക്കാർഡിൽ പെട്രോൾ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക, ഡി.വൈ.എഫ്.ഐ എന്നാണ് ഉണ്ടായിരുന്നത്.
മറ്റ് പ്രവർത്തകർ അബദ്ധം ശ്രദ്ധയിൽപ്പെടുത്തിയതോടെ വനംകൊള്ളക്കാരെ അറസ്റ്റ് ചെയ്യുക എന്ന പ്ലക്കാർഡ് ഉയർത്തുകയായിരുന്നു,?.
ഡി.വൈ.എഫ്.ഐയുടെ ഒരു പ്ലക്കാർഡ് ബി.ജെ.പി പ്രവർത്തകർ ഉയർത്തിപ്പിടിക്കില്ല എന്നത് ഉറപ്പാണെന്നും പ്ലക്കാർഡ് പിടിച്ച പെൺകുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാൻ മനസിലാക്കുന്നതെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ആ കുട്ടിയെ ട്രോളുന്നതിൽ അർത്ഥമില്ല. പെട്രോൾ വില വർദ്ധനയ്ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവർത്തകർ തങ്ങളുടെ ഉള്ളിൽ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവർ ഉയർത്തിപ്പിടിച്ചതെന്നും തോമസ് ഐസക് കുറിച്ചു.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വിലക്കയറ്റത്തെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റിനുശേഷം ഇതും കിടക്കട്ടെ…
ആറ്റിങ്ങലിൽ ബിജെപിയുടെ ഒരു പ്രതിഷേധ പരിപാടിയിൽ ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാൻ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡിവൈഎഫ്ഐയുടെ ഒരു പ്ലക്കാർഡ് ബിജെപി പ്രവർത്തകർ ഉയർത്തിപ്പിടിക്കില്ല എന്നത് നൂറു തരം. പക്ഷേ, ഇവിടെ പെട്രോൾ വില വർദ്ധനയ്ക്കെതിരെയാണ് പ്ലക്കാർഡ്. ഈ പ്ലക്കാർഡ് പിടിച്ച പെൺകുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാൻ മനസിലാക്കുന്നത്.
പെട്രോൾ വില ഇങ്ങനെ കുതിച്ചുയരുന്നതിൽ ആ പ്രവർത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.
ആ കുട്ടിയെ ട്രോളുന്നതിൽ അർത്ഥമില്ല. പെട്രോൾ വില വർദ്ധനയ്ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവർത്തകർ തങ്ങളുടെ ഉള്ളിൽ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവർ ഉയർത്തിപ്പിടിച്ചത്.
ഇത് അല്ലെങ്കിൽ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാൻ ആർക്കെങ്കിലും കഴിയുമോ?







