
ഡൽഹി: ദേശീയപാതയോരത്തെ അനധികൃത ധാബകളും റോഡരികിലെ ഭക്ഷണശാലകളും നീക്കം ചെയ്യുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ.
അനധികൃത പാര്‍ക്കിംഗും കൈയേറ്റങ്ങളും തടയുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുന്നതിനുമുള്ള പ്രധാന നീക്കത്തിന്റെ ഭാഗമാണിത് എന്ന് നാഷണല്‍ ഹൈവേ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നിര്‍ദ്ദിഷ്ട പാതകള്‍ ഒഴികെയുള്ള ദേശീയപാതകളില്‍ ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്നത് നിയന്ത്രിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് നീക്കം. ദേശീയ പാതകളില്‍ നിന്ന് അനധികൃത പാര്‍ക്കിംഗ് നീക്കം ചെയ്യുന്നതിനായി 595 നിര്‍ണായക സ്ഥലങ്ങള്‍ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതിനായി സംസ്ഥാന സര്‍ക്കാരുകള്‍, ജില്ലാ ഭരണകൂടങ്ങള്‍, എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
2002 ലെ നാഷണല്‍ ഹൈവേ കണ്‍ട്രോള്‍ (ലാന്‍ഡ് ആന്‍ഡ് ട്രാഫിക്) ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം കൈയേറ്റങ്ങള്‍ നീക്കം ചെയ്യും. സമയബന്ധിതമായ എന്‍ഫോഴ്സ്മെന്റ് നടപടികളെയും സുസ്ഥിരമായ അനുസരണത്തെയും പിന്തുണയ്ക്കുന്നതിനാണ് തദ്ദേശ ഏജന്‍സികളുമായി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ജില്ലാ ഹൈവേ സുരക്ഷാ ടാസ്‌ക് ഫോഴ്സുകള്‍ സ്ഥാപിക്കുന്നതിനും ഇന്റര്‍-ഏജന്‍സി ഏകോപനം സുഗമമാക്കുന്നതിനും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയപാത ശൃംഖലയിലെ സുരക്ഷാ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും വേഗത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള ഒരു ചട്ടക്കൂട് നല്‍കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ സംവിധാനങ്ങള്‍ എന്ന് അതോറിറ്റി വ്യക്തമാക്കി. കൈയേറ്റം നീക്കം ചെയ്യല്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി എന്‍ഫോഴ്സ്മെന്റ് പങ്കാളികളുമായി സജീവമായ ആശയവിനിമയം നിലനിര്‍ത്താന്‍ ഫീല്‍ഡ് യൂണിറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ അഡ്വാന്‍സ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എ ടി എം എസ്) ഇന്‍സ്റ്റാളേഷനുകളും ഓഡിറ്റ് ചെയ്യാനും ട്രാഫിക് മോണിറ്ററിംഗ് ക്യാമറകള്‍, വീഡിയോ ഇന്‍സിഡന്റ് ഡിറ്റക്ഷന്‍ സിസ്റ്റങ്ങള്‍, വേരിയബിള്‍ സ്പീഡ് ഡിറ്റക്ഷന്‍ സിസ്റ്റങ്ങള്‍, വേരിയബിള്‍ മെസേജ് സൈന്‍ബോര്‍ഡുകള്‍, എമര്‍ജന്‍സി കോള്‍ ബോക്‌സുകള്‍ എന്നിവ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കാനും ഫീല്‍ഡ് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നടപടികള്‍ മെച്ചപ്പെടുത്തുന്നതിന് ആംബുലന്‍സുകളുടെയും റിക്കവറി വാഹനങ്ങളുടെയും വിന്യാസം, മെച്ചപ്പെടുത്തിയ ഹൈവേ പട്രോളിംഗ്, എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുമായി എ ടി എം എസ് അലേര്‍ട്ടുകള്‍ സംയോജിപ്പിക്കല്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളുടെ സജീവമായ പരിപാലനം രാജ്യത്തുടനീളമുള്ള ദേശീയ പാത ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ യാത്രയ്ക്ക് വഴിയൊരുക്കും എന്നാണ് എന്‍എച്ച് അതോറ്റി പ്രതീക്ഷിക്കുന്നത്.







