പൊലീസുകാരെ വാടകയ്ക്ക് നൽകാനുള്ള അപേക്ഷ കണ്ടിട്ടില്ല, ഉത്തരവിൽ ഒപ്പിട്ടിട്ടുമില്ല; സ്വകാര്യ വ്യക്തികൾക്ക് 1400 രൂപ വാടകയ്ക്ക് പൊലീസിനെ അനുവദിച്ചത് അറിഞ്ഞില്ലെന്ന് കണ്ണൂർ അഡി. എസ്‌പി സദാനന്ദൻ; എസ്‌പിയുടെ അറിവില്ലാതെ ഐ ആപ്പിലെ പാസ് വേർഡ് ദുരുപയോഗം ചെയ്തതോ? അതോ പിഴവ് കീഴുദ്യോ​ഗസ്ഥരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമോ?

പൊലീസുകാരെ വാടകയ്ക്ക് നൽകാനുള്ള അപേക്ഷ കണ്ടിട്ടില്ല, ഉത്തരവിൽ ഒപ്പിട്ടിട്ടുമില്ല; സ്വകാര്യ വ്യക്തികൾക്ക് 1400 രൂപ വാടകയ്ക്ക് പൊലീസിനെ അനുവദിച്ചത് അറിഞ്ഞില്ലെന്ന് കണ്ണൂർ അഡി. എസ്‌പി സദാനന്ദൻ; എസ്‌പിയുടെ അറിവില്ലാതെ ഐ ആപ്പിലെ പാസ് വേർഡ് ദുരുപയോഗം ചെയ്തതോ? അതോ പിഴവ് കീഴുദ്യോ​ഗസ്ഥരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമോ?

Spread the love

കണ്ണൂർ: പൊലീസുകാരെ വാടകയ്ക്ക് നൽകാനുള്ള അപേക്ഷ കണ്ടിട്ടില്ല, ഉത്തരവിൽ ഒപ്പിട്ടിട്ടുമില്ലായെന്ന് കണ്ണൂർ അഡി. എസ്‌പി സദാനന്ദൻ. പൊലീസുകാരെ കണ്ണൂരിലെ അതി സമ്പന്നനായ പ്രവാസി മലയാളിയുടെ മകളുടെ കല്യാണത്തിന് സുരക്ഷയൊരുക്കാനാണ് അയച്ചത്. കണ്ണൂർ പാനൂർ മൊകേരി എളങ്ങോട് പാലക്കൂൽ കരഞ്ചിന്റെവിട കെ.അൻസാർ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ അപേക്ഷ പരിഗണിച്ചായിരുന്നു പൊലീസിനെ അയച്ചത്.

31ന് നടന്ന കല്യാണത്തിനെത്തുന്ന വി.ഐ.പികളുടെ സുരക്ഷയ്ക്കായി രാവിലെ 9മുതൽ വൈകിട്ട് 5വരെ നാലു പൊലീസുകാരെയാണ് അയച്ചത്. ഇതിനായി ആളൊന്നിന് 1400രൂപ വീതം 5600രൂപ ട്രഷറിയിൽ അടയ്ക്കുകയും ചെയ്തു. കണ്ണൂർ അഡി.സൂപ്രണ്ട് പി.പി.സദാനന്ദനാണ് വാടകയ്ക്ക് പൊലീസിനെ അനുവദിച്ച് ഉത്തരവിറക്കിയത്.

എന്നാൽ തന്റെ അറിവോടെയല്ല ഇങ്ങനെയൊരു ഉത്തരവിറങ്ങിയതെന്ന് സദാനന്ദൻ വ്യക്തമാക്കി. അൻസാർ സിറ്റി പൊലീസ് കമ്മിഷണർ ഇളങ്കോയ്ക്ക് നൽകിയ പരാതിയിൽ, പൊലീസുകാരെ കല്യാണത്തിന്റെ സുരക്ഷയ്ക്ക് അയയ്ക്കാമെന്ന് ഉത്തരവിട്ടിരുന്നു. കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് പൊലീസുകാരെ അയച്ചത്. തന്റെ അറിവോടെയല്ല ഇങ്ങനെയൊരു ഉത്തരവിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിലെ ഫയൽ നീക്കത്തിനുള്ള ആഭ്യന്തര സംവിധാനമായ ഐആപ്‌സ് തന്റെ പാസ്വേർഡ് ഉപയോഗിച്ചിറക്കുന്ന എല്ലാ ഉത്തരവുകളിലും ഓട്ടോമാറ്റിക്കായി ഒപ്പുണ്ടാവും. സിസ്റ്റം ജനറേറ്റഡ് ഉത്തരവാണിത്. വാടകയ്ക്ക് പൊലീസിനെ തേടിയുള്ള അപേക്ഷ ഞാൻ കണ്ടിട്ടില്ല. പൊലീസുകാരെ വാടകയ്ക്ക് നൽകിയ ഉത്തരവിൽ താൻ ഒപ്പിട്ടിട്ടില്ല. അങ്ങനെയൊരു തീരുമാനവും ഞാൻ എടുത്തിട്ടില്ല സദാനന്ദൻ വ്യക്തമാക്കി.

അഡി.എസ്‌പി അറിയാതെ അദ്ദേഹത്തിന്റെ പാസ്വേർഡ് ഉപയോഗിച്ച് പ്രവാസി വ്യവസായിയുടെ മകളുടെ കല്യാണത്തിന്റെ സുരക്ഷയ്ക്ക് പൊലീസിനെ വാടകയ്ക്ക് കൊടുക്കാൻ ഉത്തരവിറക്കിയതിൽ സെക്ഷൻ ക്ലാർക്ക്, ജൂനിയർ സൂപ്രണ്ട്, എ.എസ്‌പി ഓഫീസിലെ പൊലീസുകാരൻ എന്നിവരോട് പി.പി. സദാനന്ദൻ വിശദീകരണം തേടി. നിലവിലെ നിരക്കു പ്രകാരം പൊലീസിനെ വാടകയ്ക്ക് നൽകാനാണ് കണ്ണൂർ കമ്മിഷണർ ഫയലിൽ എഴുതിയത്.

സിനിമാഷൂട്ടിംഗിനും തൊഴിൽ സമരത്തിന് സുരക്ഷയൊരുക്കാനുമൊക്കെ കണ്ണൂരിൽ പൊലീസിനെ അയയ്ക്കാറുണ്ട്. അടുത്തിടെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നടന്ന തൊഴിൽ സമരത്തിന് സുരക്ഷ ഒരുക്കിയതിന് 12ലക്ഷം രൂപ കോളേജ് മാനേജ്മെന്റ് പൊലീസിൽ അടച്ചിരുന്നു.

അതിനാൽ കല്യാണ സുരക്ഷയ്ക്ക് പൊലീസിനെ അയയ്ക്കുന്നതിൽ നിയമപരമായി തെറ്റില്ല. പക്ഷേ, ഇതിനോട് താൻ വ്യക്തിപരമായി യോജിക്കുന്നില്ല. അങ്ങനെയൊരു അഭിപ്രായവുമില്ല. ഏറെക്കാലം പൊലീസ് സംഘടനകളുടെ നേതാവായിരുന്ന താൻ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതേണ്ടതില്ല സദാനന്ദൻ മനസുതുറന്നു. അഡി.എസ്‌പി അറിയാതെ, അദ്ദേഹത്തിന്റെ പാസ്വേർഡ് ഉപയോഗിച്ച് ഏറെ വിവാദമായ ഉത്തരവിറക്കിയ നടപടി പൊലീസിലെ ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇങ്ങനെയായാൽ പൊലീസിലെ ഏതെങ്കിലും മിനിസ്റ്റീരിയൽ ജീവനക്കാർ വിചാരിച്ചാൽ ഗുരുതരമായ എന്ത് ഉത്തരവും ഇറക്കാനാവുമെന്നത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ്.