
ഹവാന: ക്യൂബൻ തീരത്ത് കടലില്‍ റിക്ടർ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
ഭൂകമ്പത്തെ തുടർന്ന് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ കെട്ടിടങ്ങള്‍ കുലുങ്ങി.
അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റില്‍ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു.
പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ഭൂചലനമുണ്ടായത്. എന്നാല്‍, ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യൂബയിലെ മാന്റുവ നഗരത്തില്‍ നിന്നും ഏകദേശം 65 മൈല്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. ഭൂനിരപ്പില്‍ നിന്നും ഏകദേശം 10 കിലോമീറ്റർ മാത്രം താഴ്ചയിലാണ് ഇത് സംഭവിച്ചത്.
സാധാരണയായി ഭൂചലനങ്ങള്‍ അനുഭവപ്പെടാത്ത ഫ്ലോറിഡയില്‍ പ്രകമ്പനം ഉണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. മിയാമി, ഒർലാൻഡോ, ടാമ്പ, ജാക്സണ്‍വില്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം നേരിയ കുലുക്കം അനുഭവപ്പെട്ടതായി യു.എസ്. ജിയോളജിക്കല്‍ സർവേ സ്ഥിരീകരിച്ചു. ചില ഉയർന്ന കെട്ടിടങ്ങളിലുള്ളവർ ഓഫീസുകളില്‍ നിന്നും പുറത്തേക്കിറങ്ങി.
ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലും പരിസര പ്രദേശങ്ങളിലും കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങിയതോടെ ജനങ്ങള്‍ ഭയന്ന് തെരുവുകളിലേക്ക് ഓടിയിറങ്ങി. ഭൂചലനത്തെ തുടർന്ന് ഗള്‍ഫ് മേഖലയില്‍ ചെറിയ തരംഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ആദ്യം അറിയിച്ചിരുന്നെങ്കിലും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുനാമി ഭീഷണി നിലവിലില്ലെന്നും യുഎസ് അധികൃതർ വ്യക്തമാക്കി.
മെക്സിക്കോയുടെ ചില തീരദേശ മേഖലകളിലും ഈ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്.







