കാർ അപകടത്തെ തുടർന്ന് അർബുദ രോഗിയെ മർദിച്ച അഭിഭാഷകൻ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു; അഭിഭാഷകൻ ആത്മഹത്യാ ശ്രമം നടത്തിയത് തിരുവനന്തപുരം തമ്പാനൂരിൽ മലയാള മനോരമ ഓഫിസിന് മുന്നിൽ; ജീവനൊടുക്കാൻ ശ്രമിച്ചത് മാധ്യമങ്ങൾ വേട്ടയാടുന്നു എന്ന് ആരോപിച്ച്

കാർ അപകടത്തെ തുടർന്ന് അർബുദ രോഗിയെ മർദിച്ച അഭിഭാഷകൻ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു; അഭിഭാഷകൻ ആത്മഹത്യാ ശ്രമം നടത്തിയത് തിരുവനന്തപുരം തമ്പാനൂരിൽ മലയാള മനോരമ ഓഫിസിന് മുന്നിൽ; ജീവനൊടുക്കാൻ ശ്രമിച്ചത് മാധ്യമങ്ങൾ വേട്ടയാടുന്നു എന്ന് ആരോപിച്ച്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: തമ്പാനൂരിൽ അർബുദ രോഗിയെ കാറപടകത്തിന്റെ പേരിൽ ക്രൂരമായി മർദിച്ച അഭിഭാഷൻ മലയാള മനോരമ ഓഫിസിനു മുന്നിലെത്തി ജീവനൊടുക്കാൻ ശ്രമിച്ചു. കയ്യിൽ പെട്രോളും കരുതിയെത്തിയ അഭിഭാഷകൻ, തല വഴി പെട്രോളൊഴിച്ച ശേഷം തീ കൊളുത്തി ആത്മഹത്യ ശ്രമം ടനത്തുകയായിരുന്നു. മാധ്യമങ്ങൾ വേട്ടയാടുകയാണ് എന്ന് ആരോപിച്ചാണ് അഭിഭാഷകൻ ആത്മഹത്യാ ഭീഷണി മുഴക്കിയത്. പെട്രോളൊഴിച്ച് തീ കൊളുത്തും മുൻപ് സ്ഥലത്ത് എത്തിയ തമ്പാനൂർ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.

വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ ശ്രീകാന്താണ് മലയാള മനോരമയുടെ തിരുവനന്തപുരം ഓഫിസിനു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ഇയാളുടെ ആത്മഹത്യാ നാടകം അരങ്ങേറിയത്. ഇയാളുടെയും സംഘത്തിന്റെയും ആക്രമണത്തിൽ സാരമായി പരിക്കേറ്റ വിളവൂർക്കൽ കുണ്ടമൺഭാഗം മൂലതോപ്പ് ടി.ആർ.എ. 53ൽ ഷിബു(43) ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർബുദ രോഗിയായ ഷിബു രണ്ടു മാസത്തോളം ആശുപത്രിയിലായിരുന്നു. ഇതിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് അഭിഭാഷക സംഘത്തിന്റെ ആക്രമണത്തിന് ഇദ്ദേഹം ഇരയായത്. തലയിൽ അർബുദം ബാധിച്ചതിനെ തുടർന്നു ഷിബു മാസങ്ങളോളമായി ചികിത്സയിലായിരുന്നു.

ഷിബുവിനെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. വഞ്ചിയൂർ മള്ളൂർ റോഡിൽ എ.സി. റിപ്പയറിങ് കട നടത്തുന്ന ഷിബുവിൻറെ കാർ റോഡരികിൽ പാർക്ക്‌ചെയ്തത് ഇതുവഴി കാറിൽ വന്ന അഭിഭാഷകൻ ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് ഷിബു വാഹനം മാറ്റിയെങ്കിലും അഭിഭാഷകൻ തന്റെ കാർ ഷിബുവിൻറെ വാഹനത്തിൽ ഇടിച്ചു.

ഇതുകണ്ട് പുറത്തിറങ്ങിയപ്പോൾ വീണ്ടും കാറിൻറെ ഡോറിലും വാഹനം കൊണ്ടിടിച്ചു. ഇതുകണ്ട് ഷിബു വാഹനം നിർത്താനാവശ്യപ്പെട്ടു. അഭിഭാഷകൻ വാഹനം നിർത്തി ഇറങ്ങിവന്ന് അസഭ്യം പറയുകയും ഷിബുവിനെ തള്ളി താഴെയിടുകയും ചെയ്തു. തലയിടിച്ച് താഴെവീണ് ഷിബു എഴുന്നേൽക്കാനാവാതെ കിടന്നപ്പോൾ അഭിഭാഷകൻ അസഭ്യം പറഞ്ഞിട്ട് വാഹനമെടുത്തു പോവുകയായിരുന്നു.

കടയിലുള്ളവരും സമീപവാസികളും ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ട്യൂമർ ബാധിച്ച ഷിബുവിൻറെ തലയ്ക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്തി തയ്യലിട്ടിരിക്കുകയായിരുന്നു. തയ്യലുകൾ പൊട്ടുകയും വീണ്ടും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ഗുരുതരാവസ്ഥയിലായ ഷിബു രണ്ടരമാസത്തോളം ആശുപത്രിയിലായി.

എന്നിട്ടും പൊലീസ് ദുർബലമായ വകുപ്പുകൾ ചേർത്ത് കേസെടുത്ത് അഭിഭാഷകനെ ജാമ്യം നേടാൻ സഹായിച്ചുവെന്നാണ് ആരോപണം. മൂന്നര ലക്ഷത്തോളം രൂപ വീണ്ടും ചികിത്സയ്ക്ക് ചെലവായതോടെ ഇദ്ദേഹം കടക്കെണിയിലുമായി. ഷിബു ഇപ്പോഴും ഇതിനെത്തുടർന്നുള്ള ചികിത്സയിലാണ്. ഇപ്പോൾ കേസ് ഒതുക്കി തീർക്കാൻ പല ഭാഗത്തുനിന്നും സമ്മർദമുള്ളതായും ആരോപണമുണ്ട്.

ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിലൂടെ പ്രചരിച്ചതിനെത്തുടർന്ന്, ഷിബുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ ജൂഡ് ആൻറണി അടക്കമുള്ളവർ രംഗത്തെത്തി.