പാർട്ടി പരിപാടിയ്ക്കു വിളിച്ചു വരുത്തി പീഡനം: ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു സി.പി.എം പ്രാദേശിക നേതാക്കൾക്ക് എതിരെ കേസ്; പീഡിപ്പിച്ചത് പാർട്ടി പ്രവർത്തകയെത്തന്നെ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: പാർട്ടി പരിപാടികൾക്ക് വിളിച്ചു വരുത്തിയ ശേഷം പ്രവർത്തകയെ പീഡിപ്പിച്ച കേസിൽ രണ്ടു സി.പി.എം പ്രാദേശിക നേതാക്കൾക്കെതിരെ കേസ്. രണ്ടു പേരും കേസിൽ കുടുങ്ങിയതോടെ വടകരയിലെ സി.പി.എമ്മിനുള്ളിൽ വീണ്ടും പ്രതിസന്ധി ഉറഞ്ഞു കൂടി.

ആദ്യം കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെങ്കിൽ, പിന്നീട് ഭർത്താവിനെയും പ്രവർത്തകരെയും അറിയിക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടകരയിലായിരുന്നു സംഭവം. പരാതിയിൽ പൊലീസ് കേസെടുത്തു. വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡി.വൈ.എഫ്.ഐ പതിയേക്കര മേഖല സെക്രട്ടറി ലിജീഷിനുമെതിരെയുമാണ് പാർട്ടി പ്രവർത്തകയായ വീട്ടമ്മ പരാതി നൽകിയത്.

ബലാത്സംഗം, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് സെടുത്തിരിക്കുന്നത്. അതേസമയം ആരോപണവിധേയരായ നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി.പി.എം വടകര ഏരിയ സെക്രട്ടറി ഗോപാലൻ മാസ്റ്റർ അറിയിച്ചു.

മൂന്ന് മാസം മുൻപാണ് സംഭവങ്ങളുടെ തുടക്കം. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം പീഡിപ്പിച്ചു. സംഭവം ഭർത്താവിനേയും നാട്ടുകാരേയും അറിയിക്കും എന്നു പറഞ്ഞതിനെ തുടർന്നും ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

പിന്നീട് ഡി.വൈ.എഫ്.ഐ നേതാവ് ലിജീഷ് വീട്ടമ്മയുടെ വീട്ടിലെത്തി ബ്രാഞ്ച് സെക്രട്ടറി ചെയ്ത കാര്യങ്ങൾ തനിക്കറിയാമെന്നും ഇതെല്ലാം പുറത്തറിയിക്കും എന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

തുടർച്ചയായ പീഡനത്തെ തുടർന്ന് മാനസികമായും ശാരീരികമായും തകർന്ന ഇവർ ഡോക്ടറെ കണ്ട് ചികിത്സ തേടി. ഇതിനു ശേഷമാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പരാതിക്കാരിയിൽ നിന്നും വിശദമായ മൊഴി ഉടനെ രേഖപ്പെടുത്തുമെന്നും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.