
മോദി പരാമര്‍ശം: രാഹുലിനെ വിടാതെ ബിജെപി; സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ പാട്ന കോടതിയില്‍ നിന്നും നോട്ടീസ്; നേരിട്ട് ഹാജരായി മൊഴിനല്‍കണം
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെ പാട്ന കോടതിയില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്.
ഏപ്രില്‍ പന്ത്രണ്ടിന് നേരിട്ട് ഹാജരായി മൊഴി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ മോദി പരാമര്‍ശത്തിലെ ശിക്ഷയ്‌ക്കെതിരെ ഉടന്‍ അപ്പീല്‍ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോലാറിലേക്ക് രാഹുല്‍ പോകുന്നതിന് മുൻപ് അപ്പീല്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രില്‍ അഞ്ചിനാണ് രാഹുല്‍ കോലാറിലെ ആയിരങ്ങള്‍ പങ്കെടുക്കുന്ന റാലിയെ അഭിസംബോധന ചെയ്യുന്നത്.
വിധിയും അയോഗ്യതയും രാഷ്ട്രീയ ചര്‍ച്ചയാക്കി തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.
അതേസമയം, ഭാരത് ജോഡോ യാത്രയിലെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ തേടി ഡല്‍ഹി പൊലീസ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. വീട് വളഞ്ഞ് നോട്ടീസ് നല്‍കിയ പൊലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുല്‍ തേടിയത്.
പീഡനത്തിനിരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നെന്ന് ശ്രീനഗറില്‍ പ്രസംഗിച്ച് ഒന്നരമാസം കഴിഞ്ഞാണ് പൊലീസ് രാഹുലിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കാന്‍ രാഹുലിന്റെ വസതിയില്‍ പൊലീസ് എത്തിയപ്പോള്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.