പെരുവഴിയിലാകുമെന്ന് തോന്നിയപ്പോൾ അർദ്ധരാത്രി ഉറങ്ങിക്കിടന്ന മുഖ്യമന്ത്രിയെ വിളിച്ചുണർത്തി  ; ശകാരം ഭയന്ന് വിളിച്ചവർക്ക്, സൗമ്യനായി   കരുതലൊരുക്കി വീടുകളിലെത്തിച്ച് കേരള മുഖ്യമന്ത്രി

പെരുവഴിയിലാകുമെന്ന് തോന്നിയപ്പോൾ അർദ്ധരാത്രി ഉറങ്ങിക്കിടന്ന മുഖ്യമന്ത്രിയെ വിളിച്ചുണർത്തി ; ശകാരം ഭയന്ന് വിളിച്ചവർക്ക്, സൗമ്യനായി കരുതലൊരുക്കി വീടുകളിലെത്തിച്ച് കേരള മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അർധരാത്രിയിൽ പെരുവഴിയിലാവുമെന്ന ആശങ്കയിൽ പതിമൂന്ന് പെൺകുട്ടികളടങ്ങുന്ന സംഘം ഒടുവിൽ സഹായം തേടി വിളിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ. മറ്റു വഴികളെല്ലാം അടഞ്ഞപ്പോൾ രാത്രി ഒന്നരമണിക്കാണ് ഇവർ മുഖ്യമന്ത്രിയെ വിളിച്ചുണർത്തിയത്.

രണ്ടാമത്തെ റിങ്ങിൽ അപ്പുറത്തുനിന്ന് വളരെ കരുതലോടെയുള്ള മുഖ്യമന്ത്രിയുടെ ശബ്ദമാണ് ഉയർന്നത്. കാര്യം ചോദിച്ചറിഞ്ഞശേഷം മുഖ്യമന്ത്രിതന്നെ പരിഹാരവും നിർദ്ദേശിച്ചു. രാത്രി വൈകി കേരളകർണാടക അതിർത്തിയായ തോൽപ്പെട്ടിയിൽ ഒറ്റപ്പെട്ടുപോയപ്പോൾ മുഖ്യമന്ത്രി പകർന്ന ധൈര്യവും കരുതലും മറക്കാനാവാത്ത അനുഭവമാണെന്ന് കോഴിക്കോട് പുതിയാപ്പ ശ്രീരത്‌നം വീട്ടിൽ എം.ആർ. ആതിര പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈദരാബാദിലെ ടാറ്റാ കൺസൾട്ടൻസി സർവീസസിലെ ജീവനക്കാരായ ആതിരയടങ്ങുന്ന 14 പേർ ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ടെമ്പോ ട്രാവലറിൽ നാട്ടിലേക്ക് തിരിച്ചത്. 14 അംഗ സംഘത്തിലെ വിഷ്ണു ഒഴിച്ച് മറ്റെല്ലാവരും പെൺകുട്ടികളായിരുന്നു. ഡ്രൈവർ കോഴിക്കോട്ട് എത്തിക്കുമെന്ന ഉറപ്പിലാണ് ഇവർ വാഹനത്തിൽ പുറപ്പെട്ടത്. പക്ഷേ, രാത്രിയോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഡ്രൈവർ നിലപാട് മാറ്റുകയായിരുന്നു. അതിർത്തിയിൽ ഇറക്കാമെന്നും അവിടുന്ന് നാട്ടിലേക്ക് കേരളത്തിൽനിന്നുള്ള വണ്ടി പിടിക്കേണ്ടിവരുമെന്നും ഡ്രൈവർ പറഞ്ഞു. അപ്പോഴേക്കും വണ്ടി മുത്തങ്ങ ചെക്‌പോസ്റ്റ് എത്താറായിരുന്നു.

അർധരാത്രിയിൽ മുത്തങ്ങയിൽ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് വണ്ടി തോൽപ്പെട്ടി ഭാഗത്തേക്ക് വിടുകയായിരുന്നു. ഈ സമയം എന്തു ചെയ്യണമെന്നറിയാതെ സഹായത്തിനായി പലരെയും വിളിക്കുകയായിരുന്നു. പരിചയമുള്ള പല ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും വഴികളൊന്നും തുറന്നുകിട്ടിയില്ല. എന്നാൽ എല്ലാ മാർഗവും അടഞ്ഞപ്പോൾ മുഖ്യമന്ത്രിയെ വിളിച്ച് സഹായം തേടാമെന്ന് കൂട്ടത്തിലെ ചിലർ പറഞ്ഞു.

ഭയപ്പാടോടെയാണ് മുഖ്യമന്ത്രിയെ ആതിര വിളിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി നിർദേശങ്ങൾ നൽകിയത്. ഉടനെ വയനാട് കളക്ടറെയും എസ്.പി.യെയും വിളിക്കാൻ പറഞ്ഞു. ആവശ്യമായ നിർദേശം നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകി. കളക്ടറുടെയും എസ്.പി.യുടെയും മൊബൈൽ നമ്പറും മുഖ്യമന്ത്രി തന്നെ പറഞ്ഞുകൊടുത്തു. ആദ്യം കിട്ടിയത് എസ്.പി.യെയാണ്. തോൽപ്പെട്ടിയിൽ വാഹനം എത്തുമ്പോഴേക്കും തുടർന്നുള്ള യാത്രയ്ക്ക് പകരം സംവിധാനം ഏർപ്പാടാക്കാമെന്ന് എസ്.പി. ഉറപ്പുനൽകുകയായിരുന്നു. തോൽപ്പെട്ടിയിൽ വാഹനം ഇറങ്ങിയ ഉടൻ കൈകഴുകി, പനിയണ്ടോ എന്ന് പരിശോധിച്ചു. 20 മിനിറ്റ് കാത്തുനിന്നപ്പോഴേക്കും കോഴിക്കോട്ടേക്ക് പോവാനുള്ള വാഹനവുമായി തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശ് എത്തി.

അങ്ങനെ മുഖ്യമന്ത്രിയുടെ കരുതലിൽ ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി. സർക്കാർ മുന്നിലുണ്ടെന്ന പിണറായിയുടെ വാക്കുകൾ വെറുംവാക്കല്ലെന്ന് മനസിലായെന്നും ആതിര പറഞ്ഞു.