ചെന്നിത്തലയേയും, ഉമ്മൻ ചാണ്ടിയേയും ഒതുക്കി വേണുഗോപാൽ; ഇരുവരുടേയും ഗ്രൂപ്പുകാർ 56 അംഗ പട്ടികയിൽ പത്തിൽ താഴെ മാത്രം; വിഴുപ്പലക്കൽ തുടങ്ങി

ചെന്നിത്തലയേയും, ഉമ്മൻ ചാണ്ടിയേയും ഒതുക്കി വേണുഗോപാൽ; ഇരുവരുടേയും ഗ്രൂപ്പുകാർ 56 അംഗ പട്ടികയിൽ പത്തിൽ താഴെ മാത്രം; വിഴുപ്പലക്കൽ തുടങ്ങി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി:
കെപിസിസി ഭാരവാഹിപ്പട്ടികയിലും ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പിനെയും രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിനെയും ചവിട്ടിയൊതുക്കി കെ സി വേണുഗോപാല്‍ ഗ്രൂപ്പ്.

56 അംഗ പട്ടികയില്‍ ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും കൂറുപുലര്‍ത്തുന്നവര്‍ പത്തില്‍ താഴെ. നാല് വൈസ്പ്രസിഡന്റുമാര്‍, ഒരു ട്രഷറര്‍, 23 ജനറല്‍ സെക്രട്ടറിമാര്‍, 28 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. വനിതകള്‍ അഞ്ചു പേർമാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് വൈസ് പ്രസിഡന്റുമാരില്‍ ഒന്നിലും വനിതകളില്ല. സ്ഥാനത്തേക്ക് പ്രതീക്ഷിക്കപ്പെട്ടിരുന്ന പത്മജ വേണുഗോപാലിനെ നിര്‍വാഹകസമിതിയില്‍ ഒതുക്കി. കൊല്ലം ഡിസിസി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണ പട്ടികയിലില്ല.

രാത്രി വൈകിയാണ് പട്ടിക പുറത്തുവിട്ടത്. എന്‍ ശക്തന്‍, വി ടി ബല്‍റാം, വി ജെ പൗലോസ്, വി പി സജീന്ദ്രന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍. പ്രതാപചന്ദ്രനാണ് ട്രഷറര്‍.

ദീപ്തി മേരി വര്‍ഗീസും കെ എ തുളസിയും ആലിപറ്റ ജമീലയുമാണ് വനിതാ ജനറല്‍ സെക്രട്ടറിമാര്‍. കെപിസിസി പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ നിര്‍വാഹകസമിതിയിലുണ്ട്.

അൻപതിനടുത്ത് സെക്രട്ടറിമാരെക്കൂടി വൈകാതെ തീരുമാനിക്കുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.

ജനറല്‍ സെക്രട്ടറിമാരില്‍ എട്ടുപേര്‍ വേണുഗോപാല്‍ പക്ഷക്കാര്‍
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന ശക്തമായ പദവി ഉപയോഗപ്പെടുത്തി കേരളത്തിലെ കോണ്‍ഗ്രസില്‍ കെ സി വേണുഗോപാല്‍ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് പുതിയ ഭാരവാഹി പട്ടിക. 23 ജനറല്‍ സെക്രട്ടറിമാരില്‍ എട്ടു പേര്‍ വേണുഗോപാലിന്റെ വിശ്വസ്തര്‍.

നാലു പേര്‍ ചെന്നിത്തലയ്ക്കൊപ്പവും അഞ്ചുപേര്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പവും മൂന്നുപേര്‍ കെ സുധാകരനൊപ്പവും നില്‍ക്കുന്നവരാണ്.

കെ മുരളീധരന്റെ രണ്ട് വിശ്വസ്തരും ശശി തരൂരിന്റെ നോമിനിയും ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഇടംനേടി.

നാല് വൈസ്പ്രസിഡന്റുമാരില്‍ വി ടി ബല്‍റാമും വി ജെ പൗലോസും വി ഡി സതീശന്റെ നോമിനികള്. എന്‍ ശക്തന്‍ സുധാകരന്റെ വിശ്വസ്തനും വി പി സജീന്ദ്രന്‍ എ ഗ്രൂപ്പുകാരനുമാണ്.

ട്രഷറര്‍ പ്രതാപ ചന്ദ്രൻ സുധാകരന്റെ തെരഞ്ഞെടുപ്പാണ്. ജനറല്‍ സെക്രട്ടറിമാരില്‍ കെ കെ എബ്രഹാം, പി എം നിയാസ്, ദീപ്തി മേരി വര്‍ഗീസ്, ജോസി സെബാസ്റ്റ്യന്‍, പഴകുളം മധു, എം ജെ ജോബ്, കെ പി ശ്രീകുമാര്‍, എം എം നസീര്‍ എന്നിവരാണ് വേണുഗോപാല്‍ നോമിനികളായ ജനറല്‍ സെക്രട്ടറിമാര്‍.

മറ്റ് ജനറല്‍ സെക്രട്ടറിമാരില്‍ കെ ജയന്ത്, എ ജമീല, ജി സുബോധന്‍ എന്നിവര്‍ സുധാകരനൊപ്പം നില്‍ക്കുന്നവരാണ്. കെ എ തുളസി, ടി യു രാധാകൃഷ്ണന്‍, എ എ ഷുക്കൂര്‍, എസ് അശോകന്‍ എന്നിവര്‍ ചെന്നിത്തല പക്ഷക്കാരും പ്രതാപവര്‍മ്മ തമ്പാന്‍, സോണി സെബാസ്റ്റ്യന്‍, ആര്യാടന്‍ ഷൗക്കത്ത്, സി ചന്ദ്രന്‍, അബ്ദുള്‍ മുത്തലീബ് എന്നിവര്‍ ഉമ്മന്‍ ചാണ്ടി പക്ഷക്കാരുമാണ്.

തിരുവഞ്ചൂരിന്റെ നോമിനിയായി പി എ സലീം, മുരളീധരന്‍ വിഭാഗക്കാരനായി മരിയാപുരം ശ്രീകുമാർ, തരൂരിന്റെ നോമിനിയായി ജി എസ് ബാബു എന്നിവരും ജനറല്‍ സെക്രട്ടറിമാരായി.

ജനറല്‍ സെക്രട്ടറിമാരില്‍ ഭൂരിഭാഗവും അറിയപ്പെടുന്ന നേതാക്കളല്ല. ജയന്ത് നേരത്തെ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചുപോയ ആളാണ്. ചിലരാകട്ടെ നാളുകളായി രാഷ്ട്രീയത്തില്‍ സജീവമല്ലാത്തവരാണ്. വി എസ് ശിവകുമാറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി നിര്‍വാഹകസമിതിയില്‍ ഒതുക്കി.

പത്മജ വേണുഗോപാലും ജ്യോതികുമാര്‍ ചാമക്കാലയും നിര്‍വാഹകസമിതികൊണ്ട് തൃപ്തിപ്പെട്ടു.