
ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി വിജയ് സെക്രട്ടറിയേറ്റിലെ ഓഫീസില്‍ കൃത്യസമയത്ത് എത്തിത്തുടങ്ങിയതോടെ ജീവനക്കാരുടെ ഹാജർ നിയമങ്ങള്‍ കർശനമാക്കി വിവിധ വകുപ്പുകള്‍. മുഖ്യമന്ത്രിയുടെ കൃത്യനിഷ്ഠതയെ തുടർന്ന് ജീവനക്കാർ ഓഫീസ് സമയം പാലിക്കണമെന്ന് വകുപ്പുകള്‍ പുതിയ നിർദേശം പുറപ്പെടുവിച്ചു.
നിർദേശം പുറപ്പെടുവിച്ച വകുപ്പുകളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് അടക്കം ഉള്‍പ്പെടുന്നുണ്ട് എന്നാണ് തമിഴ് മാധ്യമത്തിൻ്റെ റിപ്പോർട്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ മുഖ്യമന്ത്രി വിജയ് രാവിലെ 9:45നും 10നുമകം സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തും. ഔദ്യോഗിക ജോലികള്‍ പൂർത്തിയാക്കി 4:30നും അഞ്ചിനുമിടയില്‍ മുഖ്യമന്ത്രി ഓഫീസ് വിടാറാണ് പതിവ്.
ഓഫീസില്‍ കൃത്യസമയത്ത് ജോലിക്ക് എത്താത്ത ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രിയുടെ കൃത്യനിഷ്ഠതയെ തുടർന്ന് പതിവ് ശീലം മാറ്റേണ്ടിവന്നിരിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി പി ബി ശ്രാവണകുമാർ പുറപ്പെടുവിച്ച ഉത്തരവില്‍, ഉദ്യോഗസ്ഥർ രാവിലെ 9:50നകവും ഓഫീസ് അസിസ്റ്റൻഡുമാർ 9:30നും റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശിക്കുന്നതായി തമിഴ് മാധ്യമമായ ഡിടി നെക്സ്റ്റ് റിപ്പോർട്ട് ചെയ്തു. 10 മണിക്ക് മുൻപ് അണ്ടർ സെക്രട്ടറിമാർ ഹാജർ രജിസ്റ്ററുകള്‍ അടച്ചു തുടർനടപടികള്‍ നടത്തണമെന്നും ഉത്തരവില്‍ നിർദേശിച്ചു. ഉത്തരവ് പാലിക്കാതെ വീഴ്ചവരുത്തുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും വകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







