
കൂടുതൽ സാമ്പത്തിക ലാഭം നേടിക്കൊടുക്കാമെന്ന് പറഞ്ഞ് പല തവണയായി ലക്ഷങ്ങൾ തട്ടിയെടുത്തു; ആഷ്ന ലക്ഷങ്ങൾ തട്ടിയത് സ്വന്തമായി ചിട്ടി നടത്തി ആളെ ചേർത്ത്; തട്ടിപ്പ് കേസിൽ ചങ്ങനാശേരി പെരുന്ന സ്വദേശിനി അറസ്റ്റിലായത് ഇങ്ങനെ
പത്തനംതിട്ട : സ്വന്തമായി ചിട്ടി നടത്തി ആളെ ചേർത്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പോലീസ് പിടിയിൽ. ചങ്ങനാശ്ശേരി പെരുന്ന പുത്തൂർപ്പള്ളി കുളത്തുമ്മാട്ടിൽ വീട്ടിൽ സിദ്ധീഖിന്റെ ഭാര്യ ആഷ്‌ന(36) ആണ് അറസ്റ്റിലായത്.
തിരുവല്ല കാവുംഭാഗം അഞ്ചൽക്കുറ്റി കൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം പടിഞ്ഞാറേ പീടികയിൽ വീട്ടിൽ അച്ചൻകുഞ്ഞിന്റെ ഭാര്യ ലോലിത (52) യുടെ പരാതിപ്രകാരം എടുത്ത കേസിലാണ് അറസ്റ്റ്. പ്രതി നടത്തിവന്ന ചിട്ടിയിൽ ചേർന്നാൽ കൂടുതൽ സാമ്പത്തിക ലാഭം നേടിക്കൊടുക്കാമെന്ന് വാക്കുകൊടുത്ത ശേഷം പല തവണയായി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 20000 രൂപ വീതം നേരിട്ട് കൈപ്പറ്റുകയും, ഏപ്രിൽ 24 മുതൽ 2021 ഡിസംബർ 25 വരെ 20 തവണകളായി ലോലിതയുടെ മകളുടെ കാവുംഭാഗം ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നും ഗൂഗ്‌ൾ പേ വഴി പ്രതിയുടെ ചങ്ങനാശ്ശേരി കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് 4 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യിക്കുകയും ചെയ്തു എന്നാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുക തിരികെ നൽകാതിരുന്നപ്പോൾ പരാതി നൽകുകയായിരുന്നു. ചങ്ങനാശ്ശേരി അരമനപ്പടിയിൽ നിന്നും പ്രതിയെ ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തു. അന്വേഷണസംഘത്തിൽ എസ് ഐ നിത്യാ സത്യൻ, എസ് സി പി ഓ സുനിൽ കുമാർ എന്നിവരാണ് ഉള്ളത് .