കോട്ടയം നഗരത്തിലെ കോടികളുടെ തട്ടിപ്പ്: പരാതി ലഭിച്ച ഉടൻ പൊലീസ് നടപടി തുടങ്ങി: തട്ടിപ്പ് സ്ഥാപനമായ ഫിനിക്‌സ് കൺസൾട്ടൻസിയിലും ഉടമയുടെ വീട്ടിലും പൊലീസ് റെയ്ഡ്; 84 പാസ്‌പോർട്ടുകൾ പിടിച്ചെടുത്തു; തേർഡ് ഐ ബിഗ് ഇംപാക്ട്

കോട്ടയം നഗരത്തിലെ കോടികളുടെ തട്ടിപ്പ്: പരാതി ലഭിച്ച ഉടൻ പൊലീസ് നടപടി തുടങ്ങി: തട്ടിപ്പ് സ്ഥാപനമായ ഫിനിക്‌സ് കൺസൾട്ടൻസിയിലും ഉടമയുടെ വീട്ടിലും പൊലീസ് റെയ്ഡ്; 84 പാസ്‌പോർട്ടുകൾ പിടിച്ചെടുത്തു; തേർഡ് ഐ ബിഗ് ഇംപാക്ട്

Spread the love
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിൽ ട്രാവൽ ഏജൻസിയും കൺസൾട്ടൻസി സ്ഥാപനവും നടത്തി സാധാരണക്കാരായ മുന്നൂറോളം ആളുകളുടെ കോടികൾ തട്ടിയെടുത്ത കേസിലെ പ്രതിയ്‌ക്കെതിരെ അതിവേഗ ആക്ഷനുമായി ജില്ലാ പൊലീസ്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു പരാതി ലഭിച്ച നിമിഷങ്ങൾക്കകം തന്നെ ഗാന്ധിനഗർ പൊലീസ് നടപടി തുടങ്ങിക്കഴിഞ്ഞു. പരാതി ഉയർന്നതിനു പിന്നാലെ പരാതിക്കാരുടെ മൊഴിയെടുത്ത് എഫ്‌ഐആർ രേഖപ്പെടുത്തിയ ഗാന്ധിനഗർ പൊലീസ്, വൈകിട്ട് തന്നെ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ എസ്.എച്ച് മൗണ്ടിലെ സ്ഥാപനത്തിന്റെ ഓഫിസിലും, പ്രതിയുടെ നീണ്ടൂരിലെ വീട്ടിലും പരിശോധന നടത്തി. ഓഫിസിൽ നിന്നും 84 പാസ്‌പോർട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് വിശദമായ പരിശോധനയ്ക്കായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതുകൂടാതെ പ്രതിയുടെ നീണ്ടൂരിലെ വീട്ടിൽ പൊലീസ് പരിശോധന തുടരുകയാണ്. 110 പേർ ഒപ്പിട്ട പരാതി ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപന ഉടമ കൈപ്പുഴ ഇടമറ്റം റോബിൻ മാത്യു, സ്ഥാപനത്തിലെ ജീവനക്കാരായ ജെയിംസ്, നവീൻ എന്നിവരെ പ്രതികളാക്കി കേസും രജിസ്റ്റർ ചെയ്തു. ഇസ്രായേൽ, ചെക്ക് റിപബ്ലിക്ക്, യു.എസ്.എ, കാനഡ എന്നീ  രാജ്യങ്ങളിലാണ് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരു ലക്ഷം മുതൽ എട്ടു ലക്ഷം രൂപ വരെ ഇടപാടുകാരിൽ നിന്നും ഈടാക്കിയിട്ടുണ്ട്.
കയ്യിലുള്ള പണം വിദേശ ജോലി എന്ന സ്വപ്‌നത്തിൽ നിക്ഷേപിച്ച സാധാരണക്കാരുടെ കണ്ണീർ കണ്ട് തേർഡ് ഐ ന്യൂസ് ലൈവാണ് ആദ്യം പ്രശ്‌നത്തിൽ ഇടപെട്ടതും വാർത്ത നൽകിയതും. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ തട്ടിപ്പിന് ഇരയായവരുടെ പരാതി സ്വീകരിച്ച ശേഷം കർശന നടപടിയ്ക്കു അതിവേഗം നിർദേശം നൽകിയത്. ജില്ലാ പൊലീസ് മേധാവിയുടെ കൃത്യമായ മേൽനോട്ടം കൂടി ആയതോടെയാണ് പ്രതിയുടെ ഓഫിസിലും വീട്ടിലും അ്തിവേഗം റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തതും.

കോട്ടയം, ആലപ്പുഴ, കണ്ണൂർ, പാലക്കാട്, മലപ്പുറം, വയനാട്,  ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായവരിൽ ഏറെയും. രണ്ടു വർഷം മുൻപാണ് കോട്ടയം നഗരത്തിൽ ഫിനിക്സ് കൺസൾട്ടൻസി ആന്റഡ് ട്രാവൽ ഏജൻസി പ്രവർത്തനം ആരംഭിച്ചത്. അഞ്ചു മാസം മുൻപാണ് എസ്.എച്ച് മൗണ്ടിലെ കെട്ടിടത്തിലേയ്ക്ക് സ്ഥാപനം പ്രവർത്തനം മാറ്റിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാസം ഇസ്രയേലിലേയ്ക്ക് നൽകിയ വിസിറ്റിംഗ് വിസ വ്യാജമാണെന്ന് എംബസിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് പരാതി ഉയർന്നതും പ്രതികൾ സ്ഥാപനം പൂട്ടിയ ശേഷം മുങ്ങിയതും. പരാതിയുടെ അടിസ്ഥാനത്തിൽ വൈകിട്ട നാലരയോടെയാണ് എസ്എച്ച് മൗണ്ടിലെ സ്ഥാപനത്തിൽ റെയിഡ് ആരംഭിച്ചത്. തുടർന്ന് എസ്.എച്ച് മൗണ്ടിലെ ഓഫിസിലും, നീണ്ടൂരിലെ വീട്ടിലും ഗാന്ധിനഗർ പൊലീസ് പരിശോധന നടത്തി. മജിസ്ട്രേറ്റിന്റെ സെർച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടർന്നാണ് പാസ്പോർട്ടും രേഖകളും പിടിച്ചെടുത്തത്. നീണ്ടൂരിലെ വീട്ടിലും, ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരന്റെ വീട്ടിലും ഗാന്ധിനഗർ പൊലീസിന്റെ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.