
ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെയുള്ള ലൈംഗിക ചൂഷണ പരാതിയിൽ കേസെടുത്ത് പാലാരിവട്ടം പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനക്കും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതിയുടെ ഷിയാസിനെതിരായ പരാതി. സംഭവസ്ഥലം കോഴിക്കോട് ആയതിനാല്‍ കേസ് കോഴിക്കോട് പോലീസിന് കൈമാറും.
തട്ടിയെടുത്ത പണം തിരികെ ചോദിച്ചപ്പോൾ നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഷിയാസ് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. പണം ഇടപാട് നടത്തിയ ബാങ്ക് വിവരങ്ങളും ചാറ്റുകളും യുവതി പോലീസിന് കൈമാറിയിരുന്നു. പ്രണയം നടിച്ച് ആദ്യം യുവതിയുടെ വിശ്വാസം ആര്‍ജ്ജിച്ചു. ശേഷം ജിമ്മിന്റെ നവീകരണത്തിന് എന്നു പറഞ്ഞ് 65 ലക്ഷം രൂപ കൈപ്പറ്റി. താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയതോടെ യുവതി പണം തിരിച്ചു ചോദിച്ചു. നല്‍കിയില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു. നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്നു പറഞ്ഞായിരുന്നു ഭീഷണിയെന്നാണ് യുവതി പരാതിപ്പെട്ടിരിക്കുന്നത്.






