ഇടുക്കി മാലിക്കിത്തിൽ പുലിയെ പിടിക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി; ക്യാമറ ട്രാപ്പ് സ്ഥാപിച്ചു

ഇടുക്കി മാലിക്കിത്തിൽ പുലിയെ പിടിക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി; ക്യാമറ ട്രാപ്പ് സ്ഥാപിച്ചു

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ മാലിക്കിത്തിൽ പുലിയെ പിടിക്കാന്‍ നടപടി തുടങ്ങി വനം വകുപ്പ്. ഇതിനായി പുലിയെ കണ്ട ഭാഗത്ത് വനം വകുപ്പ് ക്യാമറ ട്രാപ്പ് സ്ഥാപിച്ചു.

വളര്‍ത്തുമൃഗങ്ങള്‍ക്കെതിരെ വന്യജീവി ആക്രമണം സ്ഥിരമായതിനെ തുടര്‍ന്നാണ് വനം വകുപ്പിന്‍റെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാത്തിക്കുടിയില്‍ മൂന്ന് ദിവസം മുന്‍പ് മുതലാണ് വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ വന്യജീവി ആക്രമണം സ്ഥിരമായത്. തിങ്കളാഴ്ച രാത്രി കൊച്ചു വാഴയില്‍ വിനോദ് രവിയുടെ ആടിനെയും കൊന്നു. പ്രദേശത്തെ താമസിക്കുന്ന രണ്ടു പേര്‍ പുലിയെ നേരിട്ടു കാണുകയും ചെയ്തു. വനം വകുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തുകയും ചെയ്തു.

പ്രാഥമിക പരിശോധനയില്‍ പുലിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്യാമറ സ്ഥാപിച്ചത്. പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നുമെത്തിച്ച നാല് ക്യാമറകളാണ് പല ഭാഗത്തായി സ്ഥാപിച്ചത്. ഇതോടൊപ്പം രാത്രിയില്‍ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

അതേസമയം കൂട് സ്ഥാപിച്ച്‌ പുലിയെ പിടികൂടുവാന്‍ വനം വകുപ്പ് തയ്യാറായില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങുമെന്ന് ജനപ്രതിനിധികള്‍ വ്യക്തമാക്കി. ക്യാമറയില്‍ നിന്നും ലഭിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം.

പ്രദേശത്തു നിന്നും ലഭിച്ച പുലിയുടെ പഗ്മാ‍ര്‍ക്കും കാഷ്ഠവും വിശദ പരിശോധനക്ക് അയച്ചിട്ടുണ്ട്.