ജാതീയ അധിക്ഷേപം നടത്തിയ മേലുദ്യോഗസ്ഥക്ക് എതിരെ പരാതി നൽകിയിട്ടും കേസ് എടുത്തില്ല; സി ഡിറ്റ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു; പരാതി വിശദമായി പരിഗണിക്കേണ്ടത് കൊണ്ടാണ് നടപടി വൈകിയതെന്ന് പോലീസിന്റെ വിശദീകരണം

ജാതീയ അധിക്ഷേപം നടത്തിയ മേലുദ്യോഗസ്ഥക്ക് എതിരെ പരാതി നൽകിയിട്ടും കേസ് എടുത്തില്ല; സി ഡിറ്റ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു; പരാതി വിശദമായി പരിഗണിക്കേണ്ടത് കൊണ്ടാണ് നടപടി വൈകിയതെന്ന് പോലീസിന്റെ വിശദീകരണം

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജാതീയ അധിക്ഷേപം നടത്തിയതിന് മേലുദ്യോഗസ്ഥയ്ക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് സീഡിറ്റ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവം വിവാദമായതിന് പിന്നാലെ അഞ്ചാം തീയതി കൊടുത്ത പരാതിയിൽ ചൊവ്വാഴ്ച മ്യൂസിയം പൊലീസ് കേസെടുത്തു.

ആത്മഹത്യക്ക് ശ്രമിച്ച സി ഡിറ്റ് ഉദ്യോഗസ്ഥ പൊലീസിനെതിരെ ഉന്നയിക്കുന്നത് ഗുരുതര ആക്ഷേപമാണ്. മേലുദ്യോഗസ്ഥ നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് മാര്‍ച്ച് അഞ്ചിനാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. എന്നാൽ കേസെടുക്കാതെ 9 ന് ഒത്ത്തീർപ്പിനായി വിളിപ്പിച്ചെന്നാണ് ആക്ഷേപം. പരാതി ഉന്നയിച്ച മേലുദ്യോഗസ്ഥയെയും അന്ന് വിളിപ്പിച്ചതായും പരാതിക്കാരി പറയുന്നു. സി ഡിറ്റിലെ ആഭ്യന്തരപരാതി പരിഹാര കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷമേ നടപടി എടുക്കൂ എന്ന് ആദ്യം പൊലീസ് നിലപാടെടുത്തുവെന്നാണ് ആരോപണം. ഇക്കഴിഞ്ഞ ശനിയാഴ്ച ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി പരാതി ഗൗരവമുള്ളതാണെന്ന റിപ്പോർട്ട് നൽകിയിട്ടും പൊലീസ് അനങ്ങിയില്ലെന്നും ഇവർ പറയുന്നു.

എല്ലാത്തിനും ഒടുവിലാണ് കഴിഞ്ഞ ദിവസം അമിത അളവിൽ ഗുളികകൾ കഴിച്ച് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചത്. പരാതിക്കാരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമല്ല. മ്യൂസിയും പൊലീസ് മാത്രമല്ല പല രാഷ്ട്രീയനേതാക്കളും ഒത്ത് തീർപ്പിനാണ് ശ്രമിച്ചതെന്നും പരാതിക്കാരി പറയുന്നു. ആത്മഹത്യാശ്രമം പുറത്ത് വന്നതോടെ പരാതിയിൽ ഒടുവിൽ മ്യൂസിയം പൊലീസ് കേസെടുത്തു. പരാതി വിശദീമായി പരിശോധിക്കേണ്ടത് കൊണ്ടാണ് കേസെടുക്കാൻ വൈകിയതെന്നാണ് പൊലീസ് വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group