സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി: പ്രതീക്ഷയോടെ കേരളം

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി: പ്രതീക്ഷയോടെ കേരളം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്റെ അവതരണം ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ ആരംഭിച്ചു. പ്രളയത്തെ പരാമർശിച്ചായിരുന്നു ഐസക്കിന്റെ ബജറ്റ്. മത്സ്യതൊഴിലാളികൾക്കും, പ്രവാസികൾക്കും അടക്കം അഭിന്ദനം രേഖപ്പെടുത്തിയായിരുന്നു ബജറ്റ് അവതരണം.

നവകേരള നിർമാണത്തിന് ഊന്നൽ നൽകിയാകും ബജറ്റ് അവതരിപ്പിക്കുക. പുനർനിർമാണത്തിനുള്ള ഫണ്ട് കണ്ടെത്താനായി പ്രളയ സെസ് ബജറ്റിൽ പ്രഖ്യാപിക്കും. ഉയർന്ന നികുതിയുള്ള ഉൽപ്പന്നങ്ങളിലാകും സെസ് ചുമത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിഎസ്ടി നിലവിൽ വന്നതോടെ നികുതിയിൽ വലിയ മാറ്റം വരുത്താൻ കഴിയില്ലെങ്കിലും അധിക വരുമാനം കണ്ടെത്താനുള്ള പദ്ധതികൾ ബജറ്റിലുണ്ടായേക്കും. പഴയ വാറ്റ് കുടിശ്ശികകൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. നവകേരളത്തിനായുള്ള പാക്കേജ് ഏത് തരത്തിലാകും ധനമന്ത്രി അവതരിപ്പിക്കുകയെന്നാതാണ് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

കിഫ്ബിയുമായി സഹകരിച്ചുകൊണ്ടുള്ള ആശയങ്ങളും ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിൽ നിന്നുള്ള സംഭാവനകളും സഹായങ്ങളും സ്വീകരിച്ചുകൊണ്ടുള്ള നവകേരള നിർമ്മാണ പദ്ധതികളും ബജറ്റിലുണ്ടായേക്കാം. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പുള്ള ബജറ്റെന്ന നിലയിൽ കേരളത്തിൽ ഇന്ധനവില കുറക്കാനുള്ള ശ്രമങ്ങളും തോമസ് ഐസക്കിൻറെ ഭാഗത്തു നിന്ന് ഉണ്ടായേക്കാം.

കഴിഞ്ഞ തവണ വർദ്ധിപ്പിക്കാതിരുന്ന ക്ഷേമ പെൻഷൻ ഇത്തവണ വർദ്ധിപ്പിച്ചേക്കും. നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനും നിർദ്ദേശങ്ങളുണ്ടാകും. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. തൻറെ പത്താമത്തെ ബജറ്റാണ് തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്നത്. പ്രളയാനന്തര കേരളത്തിൻറെ വികസന വഴിയിൽ ഏറെ നിർണായകമാകുന്ന ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.