സർക്കാർ കുപ്പിവെള്ളത്തിന് 13 രൂപയാക്കിയാലും കുപ്പിവെള്ളം കുടിക്കണമെങ്കിൽ ജനങ്ങൾ 20 രൂപ നൽകണം ; കോട്ടയം നഗരത്തിൽ പല കടകളിലും കുപ്പിവെള്ളം വിൽക്കുന്നത് ഇരുപത് രൂപയ്ക്ക്

സർക്കാർ കുപ്പിവെള്ളത്തിന് 13 രൂപയാക്കിയാലും കുപ്പിവെള്ളം കുടിക്കണമെങ്കിൽ ജനങ്ങൾ 20 രൂപ നൽകണം ; കോട്ടയം നഗരത്തിൽ പല കടകളിലും കുപ്പിവെള്ളം വിൽക്കുന്നത് ഇരുപത് രൂപയ്ക്ക്

അപ്‌സര .കെ.സോമൻ

കോട്ടയം : സർക്കാർ കുപ്പിവെള്ളത്തിന് 13 രൂപയായി വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും ജനങ്ങൾ കുപ്പിവെള്ളം കുടിക്കണമെങ്കിൽ ഇരുപത് രൂപയും മുടക്കണം. കോട്ടയം നഗരത്തിലെ പലകടകളിലും കുപ്പിവെള്ളം വിൽക്കുന്നത് 15 രൂപയ്ക്കും ഇരുപത് രൂപയ്ക്കുമാണ്. ഇതോടെ പൊരിവെയിലത്ത് വലഞ്ഞ് നടക്കുന്നവർ കുപ്പിവെള്ളം കുടിച്ചാൽ കീശ കാലിയാകുന്ന അവസ്ഥയാണ്.

കുപ്പിവെള്ളത്തിന് വില നിയന്ത്രണം നിശ്ചയിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിലെ കടയുടമകൾ ജനങ്ങളിൽ നിന്നും ഈടാക്കുന്ന വില പരിശോധിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനൽ കടുത്ത് തുടങ്ങിയതോടെ കഴിഞ്ഞ ദിവസമാണ് സർക്കാർ കുപ്പിവെള്ളത്തിന്റെ വില പതിമൂന്ന് രൂപയായി നിശ്ചയിച്ചത്. കൂടാതെ നിശ്ചയിച്ച വിലയെക്കാൾ കൂടുതൽ ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. വില നിയന്ത്രണം നിലവിൽ വന്നതായും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ വിലനിയന്ത്രണം നിലവിൽ വന്നിട്ടും അതിനെല്ലാം പുല്ല് വില നൽകിയാണ് കടയുടമകൾ കുപ്പിവെള്ളത്തിന് ഇരുപത് രൂപ ഈടാക്കുന്നത്.

ഇതിനുപുറമെ കടകളിൽ വിൽക്കുന്ന കുപ്പിവെള്ളത്തിന് വേണ്ടത്ര ഗുണനിലവാരം ഇല്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കൂടാതെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ അധികൃതർ തയ്യാറാകുന്നില്ലന്നും ആക്ഷേപമുണ്ട്.

കൂടാതെ ബിഐഎസ് നിഷ്‌കർഷിക്കുന്ന ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് വിൽക്കാൻ പാടുള്ളൂ.പലരും ഇഷ്ടമുള്ള വിലയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്നാണ് 13 രൂപയാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം വന്നത്. ഇതോടൊപ്പം അനധികൃത കുടിവെള്ള പ്ലാന്റുകളെ നിയന്ത്രിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.