അകത്തോ പുറത്തോ ? ബിനോയ് കോടിയേരിക്കെതിരായ ലൈഗിക പീഡന പരാതിയിൽ വാദം പൂർത്തിയായി ,വിധി അല്പസമയത്തിനുള്ളിൽ

അകത്തോ പുറത്തോ ? ബിനോയ് കോടിയേരിക്കെതിരായ ലൈഗിക പീഡന പരാതിയിൽ വാദം പൂർത്തിയായി ,വിധി അല്പസമയത്തിനുള്ളിൽ

സ്വന്തം ലേഖിക

മുംബൈ: ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. ജാമ്യാപേക്ഷയിൻ മേൽ മുംബൈ ദിൻദോഷി സെഷൻസ് കോടതിയിൽ ഇരുഭാഗങ്ങളുടെയും വാദം പൂർത്തിയായി. പരാതിക്കാരി സമർപ്പിച്ച വിവാഹരേഖ വ്യാജമാണെന്ന് വാദിച്ച ബിനോയിയുടെ അഭിഭാഷകൻ അശോക് ഗുപ്ത ഡി.എൻ.എ പരിശോധനയെ എതിർത്തു.പരാതിക്കാരി സമർപ്പിച്ച രേഖയിൽ വൈരുധ്യങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ബിനോയിയുടേതെന്ന് യുവതി അവകാശപ്പെടുന്ന കുട്ടിയുടെ ജനനത്തിന് ശേഷമുള്ള തീയതിയിലാണ് നോട്ടറി രേഖപ്രകാരം വിവാഹം നടന്നിരിക്കുന്നത്. അതിനാൽ പ്രസ്തുത രേഖ തെളിവായി സ്വീകരിക്കരുത് എന്നും വാദിച്ചു.ഒപ്പ് ബിനോയിയുടെതല്ലെന്നും അഭിഭാഷകൻ വാദിച്ചു. പിതാവ് മുൻമന്ത്രിയാണെന്ന് പരിഗണിക്കേണ്ടതില്ലെന്നും ബിനോയ് പ്രായപൂർത്തിയായ വ്യക്തിയാണെന്നും അഭിഭാഷകൻ പറഞ്ഞു. ഹിന്ദുനിയമപ്രകാരം രണ്ടാം വിവാഹത്തിന് സാധുതയില്ലാത്തതിനാൽ ചടങ്ങുകളൊഴിവാക്കി യുവതിയെ വിവാഹം കഴിച്ചുവെന്നത് അംഗീകരിക്കാനാവില്ലെന്നും അശോക് ഗുപ്ത വാദിച്ചു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കാണിക്കുന്ന ചിത്രങ്ങളും ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി.മുൻ വിവാഹം മറച്ചുവെച്ചാണ് തന്നെ ബിനോയ് വിവാഹം കഴിച്ചതെന്ന് യുവതിയുടെ അഭിഭാഷകൻ ഇന്നലെ വാദിച്ചു. കൂടാതെ കുട്ടിയുടെ അച്ഛൻ ബിനോയ് ആണെന്നതിന് തെളിവ് പാസ്‌പോർട്ടാണെന്നും യുവതിയുടെ അഭിഭാഷകൻ അബ്ബാസ് മുക്ത്യാർ പറഞ്ഞു. യുവതിയുടെ പാസ്‌പോർട്ടിലും ഭർത്താവിന്റെ പേർ ബിനോയ് എന്നാണ്.ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി ചൂണ്ടിക്കാട്ടി. കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്നുവരെ ഭീഷണിയുണ്ടായെന്ന് യുവതി കോടതിയിൽ പറഞ്ഞു. സിപിഎമ്മിന്റെ ഉയർന്ന നേതാവാണെന്നും ജാമ്യം കിട്ടിയാൽ തെളിവ് നശിപ്പിക്കുമെന്നും തന്റെയും മകന്റെയും ജീവന് ഭീഷണിയാവുമെന്നും യുവതിയുടെ അഭിഭാഷകൻ പറഞ്ഞു.ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം കോടതി വിധി പറയാനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.