ആഗസ്റ്റ് 31 വരെ പൊലീസും മോട്ടർവാഹന വകുപ്പും കർശന വാഹന പരിശോധനയ്ക്ക് ; റോഡപകടങ്ങൾ കുറക്കുക ലക്ഷ്യം

ആഗസ്റ്റ് 31 വരെ പൊലീസും മോട്ടർവാഹന വകുപ്പും കർശന വാഹന പരിശോധനയ്ക്ക് ; റോഡപകടങ്ങൾ കുറക്കുക ലക്ഷ്യം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കാനുള്ള റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി സംസ്ഥാനത്ത് ആഗസ്റ്റ് 5 മുതൽ 31വരെ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി കർശന വാഹന പരിശോധന നടത്തും.

പരിശോധന ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ ദിവസവും ഓരോതരം നിയമലംഘനങ്ങളാവും പിടികൂടുക. 5 മുതൽ 7 വരെ സീറ്റ് ബെൽറ്റ്, ഹെൽമറ്റ്, 8 മുതൽ 10 വരെ അനധികൃത പാർക്കിംഗ്, 11 മുതൽ 13 വരെ അമിതവേഗത, 14 മുതൽ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ൻ ട്രാഫിക്കും, 17 മുതൽ 19 വരെ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം, 20 മുതൽ 23 വരെ സീബ്രാ ക്രോസിംഗും റെഡ് സിഗ്നൽ ജമ്പിംഗും, 24 മുതൽ 27 വരെ സ്പീഡ് ഗവേണറും ഓവർലോഡും, 28 മുതൽ 31 വരെ കൂളിംഗ് ഫിലിം, കോൺട്രാക്ട് ക്യാര്യേജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും പിടികൂടൽ എന്നിങ്ങനെയാണ് പരിശോധനകൾ.

അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇവർക്ക് റോഡ് സുരക്ഷയെക്കുറിച്ച് ഒരുദിവസത്തെ ക്ലാസ് നൽകും. നോ പാർക്കിംഗ് പ്രദേശങ്ങളിലെ പാർക്കിംഗ് പിടികൂടി പിഴയിടും. സീബ്രാലൈനുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്തവരും ചുവന്ന ലൈറ്റ് മറികടക്കുന്നവരും കുടുങ്ങും. ബസ് ബേകളിൽ നിറുത്താതെ റോഡിൽ നിറുത്തുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾക്കെതിരെയും നടപടിയുണ്ടാവും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കെതിരെയും ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം യാത്രക്കാരുമായി അപകടകരമായി വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയെടുക്കും. സ്‌കൂൾ ബസുകളുടെ അമിതവേഗത, ഓവർലോഡ് എന്നിവയും പരിശോധിക്കും.

കൈയേറ്റങ്ങൾ ഒഴിപ്പിക്കും

നടപ്പാതകളിലും റോഡിലുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കും. താത്കാലിക കൈയേറ്റങ്ങൾക്ക് ഒരാഴ്ചത്തെ നോട്ടീസ് കാലാവധി നൽകിയശേഷം പൊലീസ് സഹായത്തോടെ ഒഴിപ്പിക്കും. നടപ്പാതകളിലും റോഡിലുമുള്ള മറ്റ് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കളക്ടർമാരുടേയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായംതേടും.

റോഡിന്റെ വശങ്ങളിൽ ശ്രദ്ധ തിരിക്കുന്നതും കാഴ്ച മറയ്ക്കുന്നതുമായ മരച്ചില്ലകളും പരസ്യബോർഡുകളും നീക്കംചെയ്യും. കാട് പിടിച്ചതോ, കാണാൻ സാധിക്കാതോ ആയ സൈൻ ബോർഡുകൾ ആഗസ്റ്റ് 10ന് വൃത്തിയാക്കും. കൂടുതൽ അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളെ ബ്ലാക്ക് സ്പോട്ടുകളായി പരിഗണിച്ച് സൈൻ ബോർഡുകൾ സ്ഥാപിക്കും. പൊളിഞ്ഞുകിടക്കുന്ന റോഡുകൾ, കുഴികൾ, ഓടകൾ എന്നിവ നന്നാക്കാനുള്ള തുടർനടപടികളും പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കും.

പരിശോധനകൾക്കായി സംസ്ഥാനതലത്തിൽ ട്രാഫിക് ഐ.ജി നോഡൽ ഓഫീസറും , ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ, പൊതുമരാമത്ത് ചീഫ് എൻജിനിയർ (റോഡ്സ് ആൻഡ് ബ്രിഡ്ജസ്), (എൻ.എച്ച്), ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർ അംഗങ്ങളുമായ കമ്മിറ്റി രൂപീകരിച്ചു. ജില്ലാതലത്തിൽ കളക്ടർ ചെയർമാനും, ജില്ലാ പൊലീസ് സൂപ്രണ്ട് നോഡൽ ഓഫീസറും , റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ, പി.ഡബ്ലിയു.ഡി എക്സിക്യൂട്ടീവ് എൻജിനിയർ (റോഡ്സ് ആൻഡ് ബ്രിഡ്ജസ്), (എൻ.എച്ച്) തുടങ്ങിയവർ അംഗങ്ങളുമാണ്. ഈ കമ്മിറ്റികൾ ആഴ്ചതോറും നടപടികൾ അവലോകനം ചെയ്യും.