ആക്രി സാധനങ്ങള്‍ ചോദിച്ച് എത്തി പെട്ടന്ന് വീടിന് ഉള്ളിലേക്ക് കടന്നു; 45കാരിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു
സ്വന്തം ലേഖകൻ
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ആക്രിസാധനങ്ങള്‍ പെറുക്കാന്‍ എന്ന വ്യാജേന വീട്ടില്‍ കയറി സ്ത്രീയെ ആക്രമിച്ച് മാല കവര്‍ന്നു. വാഹനത്തില്‍ പച്ചക്കറി കച്ചവടം നടത്തുന്ന നെല്ലിശ്ശേരി ആഗ്‌നലിന്റെ ഭാര്യ ലിജിക്ക് (45) നേരെയാണ് ആക്രമണം ഉണ്ടായത്.
ഇരിങ്ങാലക്കുട മഠത്തിക്കരയില്‍ ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം.ആഗ്‌നലും മകനും രാവിലെ തന്നെ പച്ചക്കറി വ്യാപാരത്തിനായി പുറത്ത് പോയിരുന്നു.തിരികെ എത്തിയപ്പോള്‍ ഏറെ നേരം വിളിച്ചിട്ടും ഭാര്യ ലിജി വാതില്‍ തുറക്കാതെ വന്നതോടെ പരിശോധിച്ചപ്പോഴാണ് പരിക്ക് പറ്റി ലിജി വീടിനുള്ളില്‍ കിടക്കുന്നത് കാണുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.ലിജിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.
ആക്രി സാധനങ്ങള്‍ ചോദിച്ച് എത്തിയാള്‍ വീടിന് പുറകില്‍ നിന്നും ആക്രി സാധനങ്ങള്‍ ശേഖരിച്ച ശേഷം പെട്ടന്ന് വീടിന് ഉള്ളില്‍ കടക്കുകയും തന്നെ ആക്രമിക്കുകയുമായിരുന്നുവെന്ന് ലിജി പറയുന്നു.
രണ്ടര പവന്റെ മാല കവരുകയും കൈയ്യില്‍ കിടന്ന വള ഊരുവാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥിരം ആക്രി സാധനങ്ങള്‍ ശേഖരിക്കുവാന്‍ വന്നിരുന്ന ആളല്ല എന്നും പരിചയമില്ലാത്ത ആളാണ് വന്നതെന്നും ലിജി പറഞ്ഞു.
ഇരിങ്ങാലക്കുട എസ് ഐ ജിഷിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.