
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ചിട്ട് സമരത്തില്‍. സംയുക്ത റേഷന്‍ കോഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം. രാവിലെ 10 ന് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തെ റേഷന്‍ വ്യാപാരികളുടെ വേതന കുടിശ്ശിക ഉടന്‍ നല്‍കുക, കോവിഡ് കാലത്ത് കിറ്റ് നല്‍കിയതിന്റെ കമ്മീഷന്‍ പൂര്‍ണമായും നല്‍കി കോടതിയലക്ഷ്യ നടപടി ഒഴിവാക്കുക, ഓണത്തിന്റെ ഉത്സവകാല ഓണറേറിയമായ 1000 രൂപ നല്‍കുക, 2018 ലെ വേതന പാക്കേജ് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കെ ആര്‍ ഇയു (സിഐടിയു), കേരള സ്‌റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നുള്ള സംയുക്ത സമരസമിതിയാണ് സമരരംഗത്തുള്ളത്. മറ്റെല്ലാ വിഭാഗങ്ങള്‍ക്കും പണം അനുവദിക്കുമ്പോള്‍, റേഷന്‍ വ്യാപാരികളോട് മാത്രം ധനവകുപ്പ് ചിറ്റമ്മ നയം പുലര്‍ത്തുകയാണെന്ന് സമരപ്രഖ്യാപനം നടത്തിയ ജോണി നെല്ലൂര്‍ ആരോപിച്ചു.







