മൂന്നാറിലെ കാലാവസ്ഥയുമായി ‘സൈറ’ ഇണങ്ങി; പ്രിയപ്പെട്ടനായയെ പിരിഞ്ഞ് പഠനംതുടരാന്‍ ആര്യ ജര്‍മനിയിലേക്ക്

മൂന്നാറിലെ കാലാവസ്ഥയുമായി ‘സൈറ’ ഇണങ്ങി; പ്രിയപ്പെട്ടനായയെ പിരിഞ്ഞ് പഠനംതുടരാന്‍ ആര്യ ജര്‍മനിയിലേക്ക്

സ്വന്തം ലേഖിക

മൂന്നാര്‍: ഒരുവര്‍ഷത്തിനുശേഷം സൈറയെ പിരിഞ്ഞ് ആര്യ ജര്‍മനിയിലേക്ക്.

യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയുമായി മൂന്നാറിലെത്തിയ ആര്യ ആല്‍ഡ്രിന്‍, പഠനം തുടരുന്നതിനായാണ് ജര്‍മ്മനിയിലേക്ക് മടങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷ്യ-യുക്രൈന്‍ യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് 2022 ഫെബ്രുവരി 24-നാണ് മൂന്നാര്‍ ലാക്കാട് സ്വദേശിനിയായ ആര്യ തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയെയുംകൊണ്ട് നാട്ടിലേക്ക് തിരിക്കുന്നത്. സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ടതാണ് സൈറ. എന്നാല്‍ യുദ്ധസമയത്ത് നായ്ക്കുട്ടിയുമായി മടങ്ങുന്നത് അതീവദുഷ്‌കരമായിരുന്നു.

ഏറെ കഷ്ടപ്പെട്ട് എംബസിയുടെ പ്രത്യേക അനുവാദം വാങ്ങിയാണ് നാട്ടിലേക്ക് പുറപ്പെട്ടത്. മാര്‍ച്ച്‌ അഞ്ചിന് സുരക്ഷിതമായി ഇവര്‍ നാട്ടിലെത്തി.

യുക്രൈനിലെ കീവിലുള്ള വിന്റ്റിസിയ വൈദ്യശാസ്ത്ര സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ് ആര്യ. നാട്ടിലെത്തിയതിനുശേഷം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠനം തുടര്‍ന്നു.

യുക്രൈനില്‍ യുദ്ധം തുടരുന്നതിനാല്‍ വിദ്യാര്‍ഥികളെ ഉപരിപഠനത്തിനായി ജര്‍മനിയിലേക്ക് അയയ്ക്കാനാണ് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. ഇതോടെയാണ് ആര്യയ്ക്ക് തന്റെ പ്രിയപ്പെട്ട സൈറയെ പിരിയേണ്ടിവരുന്നത്.

ദേവികുളം ലക്കാട് എസ്റ്റേറ്റില്‍ ആല്‍ഡ്രിന്റെയും കൊച്ചുറാണിയുടെയും മകളാണ് ആര്യ. സൈറ മൂന്നാറിലെ കാലാവസ്ഥയുമായി ഇണങ്ങിയസ്ഥിതിക്ക് ആര്യയ്ക്ക് സമാധാനമായി