ആഴ്ചയിലൊരിക്കൽ വീട്ടിലെത്തുന്ന അരുണിന് മകളെ കാണാൻ ആഗ്രഹം ; വീട്ടിലെത്തിയപ്പോൾ കാമുകനും ഭാര്യയും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി; ഭർത്താവിന്റെ ജീവനെടുക്കാൻ ശ്രീജുവിന് കത്തി എടുത്ത് നൽകിയത് അഞ്ജു :കാമുകനൊപ്പം ജീവിക്കാനാണ് ഭർത്താവിനെ കൊലപ്പെടുത്താൻ കൂട്ടുനിന്നതെന്ന് യുവതിയുടെ കുറ്റസമ്മതമൊഴി

ആഴ്ചയിലൊരിക്കൽ വീട്ടിലെത്തുന്ന അരുണിന് മകളെ കാണാൻ ആഗ്രഹം ; വീട്ടിലെത്തിയപ്പോൾ കാമുകനും ഭാര്യയും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി; ഭർത്താവിന്റെ ജീവനെടുക്കാൻ ശ്രീജുവിന് കത്തി എടുത്ത് നൽകിയത് അഞ്ജു :കാമുകനൊപ്പം ജീവിക്കാനാണ് ഭർത്താവിനെ കൊലപ്പെടുത്താൻ കൂട്ടുനിന്നതെന്ന് യുവതിയുടെ കുറ്റസമ്മതമൊഴി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കൽ അരുണിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അഞ്ജുവിന്റെ കുറ്റസമ്മതമൊഴി പുറത്ത്. കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹമാണ് ഭർത്താവിനെ കൊലപ്പെടുത്താൻ കൂട്ടുനിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ആനാട് അരുൺ കൊലപാതകക്കേസിൽ അറസ്റ്റിലായ അഞ്ജു വ്യക്തമാക്കി.

അരുണിന്റെ ഭാര്യ അഞ്ജു (27) കാമുകനായ ആനാട് ചന്ദ്രമംഗലം എസ്.എസ്. നിവാസിൽ ശ്രീജു (ഉണ്ണി36) എന്നിവർ ചേർന്നാണ് മാർച്ച് 23ന് രാത്രി അരുണിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. അരുണിന്റെ സുഹൃത്തായ ശ്രീജുവുമായി അഞ്ജുവിനുണ്ടായ പരിധിവിട്ട അടുപ്പവും ഇതിനെ അരുൺ എതിർത്തതുമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠനകാലം മുതലേ അഞ്ജുവും അരുണും പ്രണയത്തിലായിരുന്നു. 18 വയസ്സുള്ളപ്പോഴാണ് അഞ്ജു അരുണിനോടൊപ്പം ജീവിതം തുടങ്ങിയത്. തുടർന്ന് അരുണിന്റെ സുഹൃത്തും ലോറി ഡ്രൈവറുമായ ശ്രീജുവുമായി അഞ്ജു അടുക്കുകയായിരുന്നു.

അരുണിനെ കാണാൻ നിരന്തരം വീട്ടിൽ വരാറുണ്ടായിരുന്ന ശ്രീജുവും അഞ്ജുവും തമ്മിലുള്ള സൗഹൃദത്തിൽ തുടക്കത്തിൽ അരുണിന് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ പിന്നീട് ഇരുവരും കൂടുതൽ അടുത്തിടപഴകുകയും അധികനേരം സംസാരിക്കുകയും മറ്റും ചെയ്യുന്നതിൽ സംശയം തോന്നി ശ്രദ്ധിച്ചപ്പോൾ ശ്രീജുവിനോട് അഞ്ജുവിന് വഴിവിട്ട ബന്ധങ്ങളുള്ളതായി അരുണിന് മനസിലാവുകയായിരുന്നു.

അരുണിന്റെ വിലക്ക് ലംഘിച്ച് അഞ്ജുവും ശ്രീജുവും കൂടിക്കാഴ്ചകൾ നടത്തുകയും പലയിടത്തും യാത്രപോകുകയും ചെയ്തതായി അരുൺ മനസിലാക്കിയതോടെ ഇരുവരും തമ്മിൽതെറ്റുകയായിരുന്നു. അരുണിനൊപ്പം കഴിയവേ ശ്രീജുവുമായുള്ള സ്‌നേഹവും സൗഹൃദവും തുടരാൻ കഴിയില്ലെന്ന് മനസിലാക്കിയ അഞ്ജു ആനാട് നിന്ന് വലിയമ്മയായ ഉഴമലയ്ക്കലിലെ കുളപ്പട മൊണ്ടിയോട് രാജീവ് ഭവനിൽ സരോജത്തിന്റെ വീട്ടിലേക്ക് മകളുമായി താമസമാക്കി.

ഭാര്യയും മകളും പിണങ്ങിപ്പോയതോടെ തിരുവനന്തപുരത്ത് നിന്നും ആഴ്ചയിലൊരിക്കലാണ് എ.സി മെക്കാനിക്കായ അരുൺ വീട്ടിൽ വരാറുള്ളത്. 23ന് രാത്രി ജോലികഴിഞ്ഞുവരും വഴി അരുണിന് മകളെ കാണണമെന്ന് തോന്നിയാണ് അഞ്ജുവിന്റെ വലിയമ്മയുടെ വീട്ടിലെത്തിയത്.

വീട്ടിലെത്തിയപ്പോൾ ശ്രീജുവിന്റെ ബൈക്ക് വീടിന് പുറത്തിരിക്കുന്നത് കണ്ട അരുണിന് ശ്രീജു വീട്ടിലുണ്ടാകുമെന്ന സംശയംതോന്നി. ഇതേത്തുടർന്ന് അരുണും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. അരുണിനെ കണ്ടയുടൻ വീട്ടിൽ കയറി ഒളിച്ച ശ്രീജുവിനെ അരുൺ പിടികൂടിയതോടെ ഇരുവരും തമ്മിൽ കയ്യാങ്കളിയായി.

ഭർത്താവും കാമുകനും തമ്മിൽ തന്നെച്ചൊല്ലി അടികൂടുന്നത് തുടക്കത്തിൽ കണ്ടുനിന്ന അഞ്ജു അരുണിനെ നേരിടാൻ ആവശ്യമായ സഹായങ്ങൾ ചെയ്യുകയും ചെയ്തു. ശ്രീജുവിനെ ആക്രമിക്കാൻ അരുൺ കത്തിയെടുത്ത് പാഞ്ഞുവന്നെങ്കിലും ശ്രീജുവിന്റെ പ്രതിരോധത്തിൽ കത്തി എങ്ങനെയോ നിലത്തുവീഴുകയായിരുന്നു.

കാമുകനെ രക്ഷിക്കാനായി നിലത്തുവീണ കത്തി അഞ്ജു കൈക്കലാക്കി ശ്രീജുവിന് ആയുധമായി കത്തി കൈമാറുകയായിരുന്നു. കത്തി കൈയിൽ കിട്ടിയ ശ്രീജുവാകട്ടെ കാമുകിയുടെ ആഗ്രഹ പൂർത്തീകരണത്തിനായി ഉറ്റസുഹൃത്തിന്റെ നെഞ്ചിലേക്ക് കത്തി ആഞ്ഞുകുത്തിയിറക്കി.

ശബ്ദം കേട്ട് പരിസരവാസികൾ ഓടിക്കൂടുകയും ചെയ്യുന്നതിനിടയിൽ ശ്രീജുവിനെ സുരക്ഷിതനായി മടങ്ങിപ്പോകാൻ അനുവദിച്ച അഞ്ജു താനാണ് അരുണിനെ കൊന്നതെന്ന് വെളിപ്പെടുത്തിയെങ്കിലും മകളുടെയും വലിയമ്മയുടെയും മൊഴികൾ വഴിത്തിരിവാകുകയായിരുന്നു.