സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവം ; ബി ജെ പി നേതാവിനെതിരെ കേസെടുത്തു

സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവം ; ബി ജെ പി നേതാവിനെതിരെ കേസെടുത്തു

സ്വന്തം ലേഖിക

കൊല്ലം: സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബി.ജെ.പി മുൻ ജനറൽ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. ഐ.പി.സി 354, 376, 342 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്നെ ബി.ജെ.പി നേതാവ് പീഡിപ്പിച്ചെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്കും സൈനികന്റെ ഭാര്യ ഇ-മെയിലിലൂടെ പരാതി നൽകിയതിനെ തുടർന്നാണ് സ്ത്രീ പീഡനം, ബലാത്സംഗം, ബലം പ്രയോഗിച്ച് തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തത്.അതേസമയം കേസിൽ നേതാവിനെ രക്ഷിക്കാനും നീക്കം നടക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനത്ത് ജവാനായി സേവനം അനുഷ്ഠിക്കുന്ന വീട്ടമ്മയുടെ ഭർത്താവിന് നാട്ടിൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റം വാങ്ങി നൽകാൻ കേന്ദ്രത്തിൽ സ്വാധീനിക്കാമെന്ന പ്രലോഭനവുമായാണത്രെ നേതാവ് വീട്ടമ്മയുമായി അടുപ്പം സ്ഥാപിച്ചത്. തിരുവനന്തപുരത്ത് പാർട്ടിയുടെ ഒരു നേതാവിനെ നേരിൽ കാണാനെന്ന വ്യാജേന തിരുവനന്തപുരത്തേക്കെന്ന് പറഞ്ഞ് ഒരു വീട്ടിൽ കൊണ്ടുപോയി മോശമായി പെരുമാറാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെട്ടെന്നാണ് പരാതി.വിദേശത്തുള്ള യുവതിയുടെ മൊഴി കണ്ണനല്ലൂർ പൊലീസ് രേഖപ്പെടുത്തി. പീഡനശ്രമം നടന്നത് കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കണ്ണനല്ലൂർ പൊലീസ് സൈനികന്റെയും ഭാര്യയുടെയും പരാതിയും തുടരന്വേഷണവും കുണ്ടറ പൊലീസിന് കൈമാറി. കേസെടുത്ത സാഹചര്യത്തിൽ യുവതിയോട് നാട്ടിലെത്താൻ പൊലീസ് നിർദ്ദേശിച്ചു. മജിസ്‌ട്രേറ്റിന് മുന്നിൽ 164 പ്രകാരമുള്ള രഹസ്യമൊഴി നൽകുന്നതിനും വൈദ്യ പരിശോധനയ്ക്ക് വിധേയമാകുന്നതും ഉൾപ്പടെയുള്ള തുടർ നടപടികൾക്ക് വേണ്ടിയാണിത്.