ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മൂന്നാം തവണയാണ് കെജരി സർക്കാർ അധികാരത്തിലേറുന്നത്

ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മൂന്നാം തവണയാണ് കെജരി സർക്കാർ അധികാരത്തിലേറുന്നത്

സ്വന്തം ലേഖകൻ

ഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മൂന്നാം തവണയാണ് കെജ്‌രിവാൾ സർക്കാർ അധികാരത്തിലേറുന്നത്. ആറു മന്ത്രിമാരും കെജരിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് രാംലീല മൈതാനിയിലാണ് സത്യ പ്രതിജ്ഞ ചടങ്ങ്. പ്രധാനമന്ത്രി നേരന്ദ്ര മോദിയെ ക്ഷണമുണ്ടായിരുന്നു എന്നാൽ അദ്ദേഹം എത്തുന്നില്ല.

ഞായറാഴ്ച പ്രധാനമന്ത്രി വാരാണസിയിലാണുണ്ടാവുക.കെജരിവാളിനെ മുഖ്യമന്ത്രിയായും ആറു മന്ത്രിമാരെയും രാഷ്ടപ്രതി രാംനാഥ് കോവിന്ദ് ഇന്നലെ നിയമിച്ചു. മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര ഗൗതം എന്നിവരാണ് മറ്റു മന്ത്രിമാർ.പുതിയ എം.എൽ.എമാരിൽ ആരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല. മന്ത്രിസഭയിൽ സ്ത്രീ പ്രാതിനിധ്യമില്ലാത്തത് വിമർശനം ഉയരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യപ്രതിജ്ഞ ചടങ്ങിൽ ശുചീകരണ തൊഴിലാളികൾ, ഓട്ടോറിക്ഷ, ബസ്, മെട്രോ ഡ്രൈവർമാർ, സ്‌കൂളിലെ പ്യൂൺമാർ എന്നിങ്ങനെ വിവിധ മേഖലകളിൽനിന്നുള്ള അമ്പതുപേർ അരവിന്ദ് കെജരിവാളിനൊപ്പം വേദി പങ്കിടും. മോസ്‌കോയിലെ ഒളിമ്പ്യാഡിൽ പങ്കെടുത്ത് മെഡൽ നേടിയ വിദ്യാർഥികൾക്കും കൃത്യനിർവഹണത്തിനിടെ മരിച്ച അഗ്‌നിശമന സേന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കും ക്ഷണമുണ്ട്.

അതേസമയം, ചടങ്ങിലേക്ക് അധ്യാപകരെ ക്ഷണിച്ചത് വിവാദമായിരിക്കുകയാണ്. ഡി.ഇ.ഒയും പ്രധാനാധ്യാപകരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കണമെന്നും നിർബന്ധിച്ച് സർക്കുലർ ഇറങ്ങിയതായി അധ്യാപകർ ആരോപണം ഉന്നയിച്ചു. സത്യപ്രതിജ്ഞ നടക്കുന്ന രാംലീല മൈതാനത്ത് അധ്യാപകരുടെ ഹാജർ രേഖപ്പെടുത്തുമെന്നും സർക്കുലറിലുള്ളതായി അധ്യാപകർ പറഞ്ഞു. അധ്യാപകരെ ചടങ്ങിലേക്ക് ക്ഷണിക്കുക മാത്രമാണ് ചെയ്തതെന്ന് മനീഷ് സിസോദിയ പറഞ്ഞു.