
കൊല്ലം: കണ്‍മുന്നില്‍ വൻ അപകടം, ഒരു നിമിഷം പാഴാക്കാതെ രക്ഷാപ്രവർത്തനത്തിനിറങ്ങാനായതിന്റെ അഭിമാനത്തിലാണ് കൊട്ടാരക്കര നീലേശ്വരം ദിവ്യാഭവനത്തില്‍ അഞ്ജലിയും (22), അനുജൻ വൈശാഖും (12).
നഴ്സിംഗ് വിദ്യാർത്ഥിനിയായ അഞ്ജലി വൈശാഖിനൊപ്പം ക്ഷേത്രത്തില്‍ പോകാനാണ് മുക്കോണിമുക്കിലെത്തിയത്.
7.5ന് ജംഗ്ഷനിലെത്തി. 7.10ന് ശ്രീവത്സം എന്ന സ്വകാര്യ ബസില്‍ പോകാനാണ് സ്റ്റോപ്പിലുണ്ടായിരുന്നവരെല്ലാം കാത്തുനിന്നത്. ദൂരെ നിന്ന് ബസിന്റെ ഹോണ്‍ ശബ്ദം കേട്ടതോടെ കുറച്ചുപേർ ബസ് പതിവായി നിറുത്തുന്ന സ്ഥലത്തേക്ക് മാറിനിന്നു. മറ്റുള്ളവർ കടത്തിണ്ണയിലും. ഇവിടേക്കാണ് ടിപ്പർ ലോറി പാഞ്ഞുവന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. നിമിഷ നേരംകൊണ്ട് ടിപ്പർ ലോറി അവിടെ നിന്നവരുടെ ദേഹത്തേക്ക് മറിഞ്ഞു.
തൊട്ടടുത്ത് നിന്ന രണ്ട് കുട്ടികളെ അഞ്ജലി തള്ളിമാറ്റിയതിനാല്‍ അവരുടെ ദേഹത്ത് പതിച്ചില്ല. ഈ സമയം വൈശാഖ് ഫോണില്‍ ഫയർ ഫോഴ്സിനെ വിളിച്ചു. അഞ്ജലി പൊലീസിനെയും ആംബുലൻസിനെയും വിളിച്ചു. സെക്കൻഡുകളുടെ വ്യത്യാസത്തില്‍ ശ്രീവത്സം ബസ് വരുകയും അതിലുള്ളവരെല്ലാം രക്ഷാപ്രവർത്തനങ്ങളില്‍ ഏർപ്പെടുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെടുവത്തൂർ ഡി.വി യു.പി സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിയാണ് വൈശാഖ്.
ആദ്യമൊന്ന് പകച്ചു. നിലവിളിച്ചുപോയി, പിന്നെ ഫോണെടുത്ത് ഞാൻ പൊലീസിനും അനുജൻ ഫയർ ഫോഴ്സിലും വിളിച്ചു. ചിലരെയെങ്കിലും രക്ഷിക്കാനുള്ള ശ്രമം നടത്തിയതില്‍ അഭിമാനമുണ്ടന്ന് അഞ്ജലി .







