Friday, April 24, 2026

നഭസ്സ് – മണ്ണിന്റെ മണവും നിറവുമുള്ള കായലോരത്തെ ഓടിട്ട വീട് ; ആരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടിവന്ന ആനി ശിവ എന്ന വനിതാ എസ്‌ഐ ‘സ്വന്തമായി ഒരു വീട്’ എന്ന സ്വപ്നം സഫലമാക്കി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആത്മവിശ്വാസത്തിന്റെയും, പെണ്‍കരുത്തിന്റെയും നേർസാക്ഷ്യമാണ് ആനിശിവ എന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ജീവിതം. നാട്ടുകാരാലും വീട്ടുകാരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടിവന്ന ആനി ശിവ എന്ന വനിതാ എസ്‌ഐ ‘സ്വന്തമായി ഒരു വീട്’ എന്ന സ്വപ്നവും സഫലമാക്കിയിരിക്കുകയാണ്.

അതിന്റെ സന്തോഷം ആനി ശിവ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം മുളവുകാടുള്ള ഈ വീട്ടില്‍ ആനിയ്‌ക്കൊപ്പം 15 വയസുകാരനായ മകന്‍ ശിവസൂര്യയുമുണ്ട്. നഭസ്സ് എന്നാണ് സ്വപ്‌ന ഭവനത്തിന് പേര് നല്‍കിയിരിക്കുന്നത്. ആ പേര് തിരഞ്ഞെടുത്തതിന് പിന്നിലെ കാരണവും കുറിപ്പില്‍ ആനി പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

നഭസ്സ് –

മണ്ണിന്റെ മണവും നിറവുമുള്ള കായലോരത്തെ ഓടിട്ട വീട് ; ഇതായിരുന്നു എന്റെ സങ്കല്പത്തിലെ വീട്.. ️
2004 ല്‍ ഞാൻ പത്തില്‍ പഠിക്കുമ്ബോള്‍ ആണ്
ലാലേട്ടന്റെ വിസ്മയത്തുമ്ബത് സിനിമ
തിയറ്ററില്‍ പോയി കാണുന്നത്,
സിനിമ കണ്ട് കഴിഞ്ഞു വന്നിട്ടും
മനസിന്റെ വേരുകളില്‍ ഉടക്കിയത്
‘ നഭസ്സ് ‘എന്ന പേരും
കായലോര വീടും ആയിരുന്നു..
വർഷങ്ങള്‍ക്കിപ്പുറം ‘ വീട് ‘ എന്നൊരു ചിന്ത
മനസ്സില്‍ വന്നപ്പോള്‍ തന്നെ
ബ്രോക്കർമാരോട് ഞാൻ പറഞ്ഞ
നീണ്ട ഡിമാൻ്റുകളില്‍ ചിലത്
കായലോരം ആയിരിക്കണം,
പത്ത് സെൻ്റ് എങ്കിലും വേണം,
ഗ്രാമീണ അന്തരീക്ഷം വേണം,
മെയിൻ റോഡ് സൈഡ് പാടില്ല,
വാഹനങ്ങളുടെ ബഹളം പാടില്ല,
കാർ കയറണം,
30 ലക്ഷത്തിന് മുകളില്‍ പോകരുത്
എന്നൊക്കെ ആയിരുന്നു..
പലരുടെയും പരിഹാസങ്ങള്‍ നിറഞ്ഞ ഡയലോഗുകള്‍ക്കൊടുവില്‍
എന്റെ ഡിമാൻ്റുകള്‍ എല്ലാം അംഗീകരിച്ചുകൊണ്ട്
‘ അവള്‍ ‘
ആ കായലോരത്ത്
എന്റെ വരവും കാത്ത് കിടപ്പുണ്ടായിരുന്നു..
എന്റെ വരവിന് ശേഷം ഞാൻ ‘ അവള്‍ക്ക് ‘ പുതുജീവനേകി..
എന്റെ ഇഷ്ടങ്ങള്‍ ‘ അവളുടെയും ‘ ഇഷ്ടങ്ങളായി..
എൻ്റിഷ്ടങ്ങളുടെ കാടൊരുക്കാൻ തുടങ്ങിയപ്പോള്‍
‘ അവളും ‘ എന്നോടൊപ്പം സന്തോഷത്തോടെ നിന്നു..
വീട് പണി തുടങ്ങി, കഴിഞ്ഞ മാസം അധികം ആരെയും അറിയിക്കാതെ വീട് കയറല്‍ ചടങ്ങ് നടത്തി താമസം തുടങ്ങിയ ദിവസം വരെ എന്നെ ഈ വീട് പണിയില്‍ നേരിട്ടും അല്ലാതെയും സഹായിച്ച ഈ ലോകത്തിലെ പല കോണുകളില്‍ ഉള്ള സുഹൃത്തുക്കളെ ഞാൻ സ്നേഹത്തോടെ സ്മരിക്കുന്നു.. ❤️
ദ ആല്‍ക്കെമിസ്റ്റില്‍ പൗലോ കൊയ്‌ലോ പറഞ്ഞത് പോലെ “ഒരു സ്വപ്നം സാക്ഷാത്കരിക്കാനുള്ള സാധ്യതയാണ് ജീവിതത്തെ രസകരമാക്കുന്നത്.”
അങ്ങനെ എന്റെ ഈ സ്വപ്നവും
രസകരമായി സാക്ഷാത്കരിച്ചു..
വീടിനുള്ളില്‍ പുസ്തകങ്ങള്‍ കൊണ്ടും
വീടിനു പുറത്ത് പച്ചപ്പ് കൊണ്ടും
കാടൊരുക്കുകയാണ്..
ഒരു പുസ്തകമോ
ഒരു ചെടിയോ എനിക്കായി കരുതാം..
കായല്‍ കാറ്റേറ്റ്
ചൂട് കട്ടൻചായ
ഊതിയൂതി കുടിച്ച്‌
ഇച്ചിരി നേരം
സൊറ പറഞ്ഞിരിക്കാം..
വിളിച്ചിട്ട് വന്നോളൂ.. ☺️

NB : വീട് വയ്‌ക്കുക എന്ന് പറയുന്നത് സാമ്ബത്തികമായും മാനസികമായും അത്ര എളുപ്പമുള്ള ഒരു സംഗതിയല്ല പ്രത്യേകിച്ച്‌ ആരുടെയും കൈതാങ്ങില്ലാതെ ഒരു പെണ്ണ് ഒറ്റയ്‌ക്ക് ഇതിന് ഇറങ്ങി പുറപ്പെടുമ്ബോള്‍.. ഒറ്റയ്‌ക്ക് വീട് വയ്‌ക്കാൻ തീരുമാനിക്കുന്നവർ എന്ത് റിസ്കും ഒറ്റയ്‌ക്ക് ഏറ്റെടുക്കാൻ മനസിനെ ആദ്യമേ റെഡി ആക്കി എടുക്കണം.. വിജയം മാത്രമേ മറ്റുള്ളവർ ആഘോഷിക്കൂ വീഴ്ചകളും റിസ്‌കും ഒറ്റയ്‌ക്ക് തന്നെ ഏറ്റെടുക്കേണ്ടി വരും..
എന്റെ അഭാവത്തില്‍ വീട് പണിയുടെ ചുമതല മുഴുവൻ നോക്കിയത് 15 വയസായ എന്റെ മകൻ ചൂയിക്കുട്ടൻ ആയിരുന്നു..